
കാഠ്മണ്ഡു: നേപ്പാൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കാഠ്മണ്ഡു മുൻ മേയറും റാപ്പ് ഗായകനുമായ ബാലേന്ദ്ര ഷായുടെ (35) ആർ.എസ്.പിയ്ക്ക് (രാഷ്ട്രീയ സ്വതന്ത്ര പാർട്ടി) ചരിത്ര നേട്ടം. പാർലമെന്റിലെ 275 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നേരിട്ട് തിരഞ്ഞെടുപ്പ് നടന്ന 165 സീറ്റിൽ 151 എണ്ണത്തിലെ ഫലമാണ് ഇതുവരെ പുറത്തുവന്നത്.
ഇതിൽ 122 എണ്ണവും ആർ.എസ്.പി നേടി. ഝാപ - 5 മണ്ഡലത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ഒഫ് നേപ്പാൾ ( യു.എം.എൽ) നേതാവും മുൻ പ്രധാനമന്ത്രിയുമായ കെ.പി ശർമ്മ ഒലിയെ ബാലേന്ദ്ര ഷാ 50,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 110 സീറ്റുകളിൽ ആനുപാതിക പ്രാതിനിധ്യാടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 50 ലക്ഷം ബാലറ്റുകൾ എണ്ണിയതിൽ ഏകദേശം 50 ശതമാനവും ആർ.എസ്.പിയ്ക്കാണ്. നേപ്പാളി കോൺഗ്രസാണ് തൊട്ടുപിന്നിൽ.
പ്രധാനമന്ത്രി പദം ഉറപ്പിച്ച ബാലേന്ദ്ര ഷാ, ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകും. ജെൻ സി പ്രക്ഷോഭത്തിന് ശേഷം രാജ്യത്ത് നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പായിരുന്നു ഇത്. യുവാക്കളുടെ ശക്തമായ പിന്തുണ ബാലേന്ദ്ര ഷായ്ക്കുണ്ടായിരുന്നു. അതേ സമയം, ഈസ്റ്റേൺ റുകും - 1 മണ്ഡലത്തിൽ മുൻ പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ പ്രചണ്ഡ വിജയിച്ചു. സർലാഹി - 4 സീറ്റിൽ നേപ്പാളി കോൺഗ്രസ് നേതാവ് ഗഗൻ താപ്പ പരാജയപ്പെട്ടു.
സമൂഹ മാദ്ധ്യമ വിലക്കിനെതിരെയും അഴിമതിക്കെതിരെയും കഴിഞ്ഞ സെപ്തംബറിലാണ് നേപ്പാളിൽ ജെൻ സി കലാപം പൊട്ടിപ്പുറപ്പെട്ടത്. പ്രധാനമന്ത്രിയായിരുന്ന കെ.പി ശർമ്മ ഒലിയുടെ രാജിക്ക് ഇത് കാരണമായി. തുടർന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസായ സുശീല കാർകി ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയും പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |