
ന്യൂഡൽഹി: വിശാഖപട്ടണത്ത് മിലാൻ നാവിക അഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങിയ മൂന്ന് ഇറാൻ കപ്പലുകളും ഫെബ്രുവരി 28ന് യു.എസ്-ഇസ്രയേൽ അക്രമണം തുടങ്ങിയപ്പോൾ അഭയം തേടിയെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഇറാന്റെ ഐ.ആർ.ഐ.എസ് ലവാൻ കൊച്ചിയിലും ഐ.ആർ.ഐ.എസ് ബൂഷെയർ ശ്രീലങ്കയിലും നങ്കൂരമിട്ടപ്പോൾ ഐ.ആർ.ഐ.എസ് ദേന ഇന്ത്യൻ തീരം ലക്ഷ്യമാക്കി നീങ്ങവെ അക്രമിക്കപ്പെടുകയായിരുന്നു.
പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട പ്രസ്‌താവന നടത്തുമ്പോഴാണ് ജയശങ്കർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്. വിശാഖപട്ടണത്തു നിന്ന് മടങ്ങുന്ന കപ്പലുകൾ യു.എസ് ആക്രമിച്ചേക്കാമെന്ന നിഗമനത്തിൽ ഫെബ്രുവരി 28ന് കപ്പലുകൾ സുരക്ഷിതമാക്കാൻ ഇറാൻ ശ്രമം തുടങ്ങി. ഇറാന്റെ അഭ്യർത്ഥന മാർച്ച് ഒന്നിനാണ് ഇന്ത്യ അംഗീകരിക്കുന്നത്. ഐ.ആർ.ഐ.എസ് ദേന അക്രമിക്കപ്പെട്ട മാർച്ച് നാലിനാണ് ഐ.ആർ.ഐ.എസ് ലവാൻ കൊച്ചിയിലെത്തിയത്.
നയതന്ത്രവും
ചർച്ചയും പ്രധാനം
മദ്ധ്യേഷ്യൻ അടിസ്ഥാന പ്രശ്‌നങ്ങൾ ചർച്ചയും നയതന്ത്ര ഇടപെടലും വഴി പരിഹരിച്ച് സംഘർഷം അവസാനിപ്പിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്ന് ജയശങ്കർ പാർലമെന്റിന്റെ ഇരു സഭകളിലും നടത്തിയ പ്രസ്‌താവനയിൽ പറഞ്ഞു. കക്ഷികൾ സംയമനം പാലിച്ച് സംഘർഷം ഒഴിവാക്കണം. മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും പ്രദേശിക സമഗ്രതയും മാനിക്കണം. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും താനും ഭരണാധികാരികളുമായി സംസാരിച്ചതും ജയശങ്കർ വിശദീകരിച്ചു.
ഇന്ത്യക്കാർ നേരിടുന്ന സുരക്ഷാ ആശങ്കകൾ മന്ത്രിസഭയുടെ സുരക്ഷാ സമിതി വിലയിരുത്തിയതായി ജയശങ്കർ ചൂണ്ടിക്കാട്ടി. സുരക്ഷ, സാമ്പത്തിക, വാണിജ്യ പ്രത്യാഘാതങ്ങൾ എന്നിവ സമതി വിലയിരുത്തി. മേഖലയിൽ ജോലി ചെയ്യുന്നവരും വിദ്യാർത്ഥികൾക്കും നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ബദൽ നടപടികൾ കൈക്കൊണ്ടതായും അദ്ദേഹം അറിയിച്ചു. കപ്പലുകൾ അക്രമിക്കപ്പെട്ടപ്പോൾ ഇന്ത്യൻ പൗരൻമാർക്ക് അപായമുണ്ടായതിനെ ജയശങ്കർ അപലപിച്ചു.
അതേസമയം,ദുബായ്,ദോഹ,അബുദാബി വിമാനത്താവളങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ എംബസികൾ കഠിന പ്രയത്‌നത്തിലാണ്. വ്യോമമേഖല ഭാഗികമായി തുറന്ന സ്ഥലങ്ങളിൽ നടത്തിയ വിമാന സർവീസുകളിലൂടെ 67,000 ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |