കണ്ണൂർ: നിർമ്മാണ കമ്പനി ഓഫീസിൽ കയറി പണം അപഹരിച്ച മോഷ്ടാവ് മണിക്കൂറുകൾക്കകം പിടിയിൽ. ഒറീസ സ്വദേശിയായ കുട്ടി മോഷ്ടാവിനെയാണ് ഒന്നരലക്ഷം രൂപയുമായി കണ്ണൂർ ടൗൺ പൊലീസ് വലയിലാക്കിയത്. ഇന്നലെ അർദ്ധരാത്രിയിലാണ് സംഭവം. കണ്ണൂർ താവക്കരയിലെ സ്കൈ പാലസ് ഹോട്ടലിന് സമീപത്തെ ആകൃതി ഡിസൈനർ കൺസ്ട്രക്ഷൻ കമ്പനിയുടെ ഓഫീസിൽ കയറിയായിരുന്നു മോഷണം. ഓഫീസിന്റെ മുൻ വാതിലിന്റെ പൂട്ട് തുറന്ന് അകത്ത് കയറിയ മോഷ്ടാവ് അലമാരയിൽ ബാഗിൽ സൂക്ഷിച്ച രൂപയാണ് കവർന്നത്. ശബ്ദം കേട്ട് അയൽ വീട്ടുകാർ വിവരമറിയിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. ഇതിനിടെ മോഷ്ടാവ് ഓഫീസിന്റെ ജനൽ ചില്ലുകളും തകർത്തിരുന്നു. ആളുകളില്ലെന്ന് ഉറപ്പു വരുത്തുന്നതിനായാണ് ജനൽപരാക്രമം ചെയ്തതെന്നാണ് സൂചന.
തുടർന്ന് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് താവക്കര ഭാഗത്ത് നിന്ന് ബാഗുമായി നടന്നു പോവുകയായിരുന്നയാളെ സംശയാസ്പദമായി പിടികൂടിയത്. ടൗൺ ഇൻസ്പെക്ടർ ഇ.അനൂബ് കുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് ടൗൺ എസ്.ഐമാരായ റഷീദ്, ഉദ്യോഗസ്ഥരായ ബൈജു, അഖിൽ, സഫീർ എന്നിവർ ചേർന്നാണ് മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |