
കാട്ടാക്കട: വായ്‌പയുടെ തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ മോർഫ് ചെയ്‌ത് നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന ഓൺലൈൻ വായ്‌പാ സംഘത്തിന്റെ ഭീഷണിയിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ആര്യനാട് പറണ്ടോട് ബൗണ്ടർമുക്ക് മഞ്ചാടി നിന്നവിള ആനന്ദ് ഭവനിൽ ആനന്ദാണ് (21) കഴിഞ്ഞ 4ന് ജോലി സ്ഥലത്തുവച്ച് ആസിഡ് കുടിച്ചത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ഞായറാഴ്ച മരിച്ചു.
കുളപ്പട പുളിമൂട്ടിലെ ടയർ കടയിലെ ജീവനക്കാരനാണ് ആനന്ദ്. കടയുടെ പിറകുവശത്തുള്ള ഷെഡിൽ ആസിഡ് കുടിച്ച് അബോധാവസ്ഥയിൽ കിടക്കുന്നതുകണ്ട് സഹപ്രവർത്തകർ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആനന്ദ് ഹികാസ് എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ വായ്‌പ എടുത്തിരുന്നതായി ആര്യനാട് പൊലീസ് പറഞ്ഞു. തിരിച്ചടവ് മുടങ്ങിയപ്പോൾ ആനന്ദിന്റെ നഗ്നചിത്രങ്ങൾ ഉൾപ്പെടെ പ്രചരിപ്പിക്കുമെന്ന് ഫോണിലൂടെ സംഘം ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നും പൊലീസ് പറഞ്ഞു. വായ്‌പാസംഘം ആനന്ദിന്റെ ഫോണിലെ നമ്പരുകൾ ചോർത്തിയെന്നും സംശയമുണ്ട്.
എന്നാൽ മൊബൈൽ ആപ്ലിക്കേഷൻ വഴി വായ്പയ്ക്ക് അപേക്ഷിച്ചതല്ലാതെ തുക ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് വീട്ടുകാരുടെ ആവശ്യം. ആനന്ദിന്റെ മൊബൈലിൽ ഇപ്പോഴും ഭീഷണി സന്ദേശങ്ങൾ വരുന്നുണ്ട്. 19,000രൂപ,21000 രൂപ എന്നിവയുടെ തിരിച്ചടവ് നടത്തണമെന്നാവശ്യപ്പെട്ടാണ് ഭീഷണി. ആര്യനാട് പൊലീസ് കേസെടുത്തു. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്. സുരേഷ് കുമാർ-അഞ്ജന ദമ്പതികളുടെ മകനാണ്. സഹോദരി: ആര്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |