വടക്കാഞ്ചേരി : മണ്ണുത്തി കോളേജ് ഒഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസിൽ ക്ലറിക്കൽ തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് പുതുരുത്തി സ്വദേശിയിൽ നിന്ന് 11 ലക്ഷം തട്ടിയ ജീവനക്കാരൻ അറസ്റ്റിൽ. മാടക്കത്തറ വെള്ളാണിശ്ശേരി തോപ്പിൽ വീട്ടിൽ ബിനോയിക്കെതിരെയാണ് (45) നടപടി.
തട്ടിപ്പിന് കൂട്ടുനിന്ന ഭാര്യ അശ്വതിക്കെതിരെയും വടക്കാഞ്ചേരി പൊലീസ് കേസെടുത്തു.
പൂതുരുത്തി പട്ടുകുളങ്ങര കുണ്ടിൽ വീട്ടിൽ നിമേഷിന്റെ (37) പരാതിയിലായിരുന്നു അറസ്റ്റ്. കോളേജിൽ വരുന്ന ഒഴിവിലേക്ക് പരീക്ഷയോ ഇന്റർവ്യൂവോ ഇല്ലാതെ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചാണ് 2024 ജൂലായ് മുതൽ 2025 മാർച്ച് വരെ ഗൂഗിൾപേ, എൻ.ഇ.എഫ്.ടി (നാഷണൽ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്ഫർ) എന്നിവ വഴി 11.30 ലക്ഷം തട്ടിയത്.
വിദേശത്ത് നിന്ന് നാട്ടിലെത്തി ബിസിനസ് നടത്തുന്നയാളാണ് പരാതിക്കാരൻ. ഭാര്യക്കും സഹോദരനും ജോലി ലഭിക്കാനാണ് പണം നൽകിയത്. ബിനോയ് നിരവധി പേരിൽ നിന്നും പണം തട്ടിയതായി പൊലീസ് സംശയിക്കുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന ബിനോയി മാടക്കത്തറയിലെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ ഇൻസ്‌പെക്ടർ മുരളീധരൻ, സബ് ഇൻസ്‌പെക്ടർമാരായ ഹരിഹരസൂനു, പ്രദീപ് കുമാർ, നിബിൻ, അസി. സബ് ഇൻസ്‌പെക്ടർ നളിനി, സിവിൽ പൊലീസ് ഓഫീസർമാരായ സഗുൺ, ജിതിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. വടക്കാഞ്ചേരി കോടതി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |