
തിരുവനന്തപുരം: കെട്ടിട നിർമ്മാണത്തിന് മണ്ണ് മാറ്റുന്നതിനായി പാസ് അനുവദിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങിയ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിലായി.
കാട്ടാക്കട സ്വദേശിയും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറേറ്റിലെ ലാബ് അറ്റൻഡറുമായ ക്രിസ്റ്റ്യൻ ജോസിനെയാണ് വിജിലൻസ് കൈയോടെ പിടികൂടിയത്. ആറ്റിങ്ങൽ സ്വദേശിയായ പരാതിക്കാരൻ കരാറേറ്റെടുത്ത സ്ഥലത്തു നിന്ന് മണ്ണ് നീക്കാൻ ട്രാൻസിറ്റ് പാസ് അനുവദിക്കാനാണ് പണം വാങ്ങിയത്. ചിറയിൻകീഴ് സ്വദേശിയുടെ വസ്തുവിൽ നിന്ന് കെട്ടിട നിർമ്മാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിനുള്ള കരാർ ടിപ്പർ ലോറി ഉടമായ പരാതിക്കാരൻ ഏറ്റെടുത്തിരുന്നു. ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി ഓഫീസിൽ നൽകിയിരുന്ന അപേക്ഷയിൽ പാസ് അനുവദിക്കുന്നതിന് കാലതാമസമുണ്ടായി.
പരാതിക്കാരൻ ഓഫീസിലെത്തിയപ്പോഴാണ് വേഗത്തിൽ പാസ് ലഭ്യമാക്കാൻ ജോസ് 50000 രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടത്. 40,000 രൂപ മറ്റ് ഉദ്യോഗസ്ഥർക്കും 10,000 രൂപ തനിക്കുമാണെന്നാണ് പറഞ്ഞത്. പിന്നീട് ഗൂഗിൾപേയിൽ പണം അയയ്ക്കാൻ ആവശ്യപ്പെട്ടു. 9ന് ഓഫീസിലെത്തിയപ്പോൾ അഡ്വാൻസായി 5000 രൂപ നൽകണമെന്ന് ഇയാൾ പറഞ്ഞതോടെ പരാതിക്കാരൻ വിവരം വിജിലൻസിനെ അറിയിച്ചു. തുടർന്ന് തിരുവനന്തപുരം യൂണിറ്റ് ഡിവൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം വിജിലൻസ് കെണിയൊരുക്കി. ഇന്നലെ ഉച്ചയ്ക്ക് 2.45 ന് പരാതിക്കാരനിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങവേയാണ് ജോസിനെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |