
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത വികസനപദ്ധതിയുടെ ഉദ്‌ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതികരിച്ച് ബിജെപി നേതാവ് എസ് സുരേഷ്. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയെന്ന് പറയുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും സുരേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
'മുഹമ്മദ് റിയാസിനെ ക്ഷണിച്ചാൽ മാത്രമേ മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കുവെന്ന് പറയാൻ ഇതൊരു കുടുംബകാര്യമല്ല. ഇത് കേരളത്തിന്റെ പൊതുകാര്യമാണ്. അതിന് നേതൃത്വം നൽകുക കേരളത്തിലെ മുഖ്യമന്ത്രിയാണ്, അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്. റിയാസിനെ കൂടി ക്ഷണിക്കണമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നെങ്കിൽ അങ്ങനെ ചെയ്യാമായിരുന്നു.
കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ ഈ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കേണ്ടതാണ്. കോടികളുടെ വികസന പരിപാടിയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ഇത്തരം ന്യായം പറഞ്ഞ് ഇത്രയും വലിയ വികസന പരിപാടി മുഖ്യമന്ത്രി ബഹിഷ്കരിച്ചാൽ നാളെ കേരളം നിങ്ങളെ ബഹിഷ്കരിക്കും. കേരളത്തിലെ എല്ലാ മന്ത്രിമാരെയും ക്ഷണിക്കണമെന്ന് വാശിപിടിക്കുന്നത് എന്തിനാണ്. മുഖ്യമന്ത്രിയെക്കാൾ വലിയ ആൾ അല്ലല്ലോ പൊതുമരാമത്ത് മന്ത്രി. ഇനി മുഖ്യമന്ത്രി അങ്ങനെ കരുതുന്നുവെങ്കിൽ ഞങ്ങൾക്കൊന്നും പറയാനില്ല. റിയാസിന് പറയാനുള്ളത് അദ്ദേഹം അമ്മായിയപ്പനോട് പറഞ്ഞോട്ടെ. ഞങ്ങളോട് ഒന്നും പറയേണ്ട. പ്രധാനമന്ത്രിയുടെ പരിപാടിക്ക് ഒരു പ്രൊട്ടോക്കോൾ ഉണ്ട്. അത് അനുസരിച്ചിട്ടുണ്ട്'- സുരേഷ് വ്യക്തമാക്കി.
ദേശീയപാത 66ലെ തലപ്പാടി- ചെങ്കള- വെങ്ങളം- രാമനാട്ടുകര ആറുവരി പാതയുടെ ഉദ്‌ഘാടന ചടങ്ങിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത്. എന്നാൽ ഈ ചടങ്ങ് സംസ്ഥാന സർക്കാർ ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രി ഉൾപ്പടെയുള്ള മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കില്ല. ചടങ്ങിൽ നിന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് ചടങ്ങ് ബഹിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് നോട്ടീസിലുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രിമാരായ എം ബി രാജേഷിനും കെ കൃഷ്‌ണൻ കുട്ടിക്കും ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും ഇരുവരും ചടങ്ങിനെത്തില്ല. ക്ഷണം ലഭിച്ചത് അവസാന നിമിഷമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എംബി രാജേഷ് ചടങ്ങിൽ നിന്ന് ഒഴിവായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |