
അടുത്തിടെ സോഷ്യൽ മീഡിയയിൽ ഒരു അഫ്ഗാനിസ്ഥാൻ പെൺകുട്ടിയുടെ വീഡിയോ വലിയ രീതിയിൽ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. 13 വയസുള്ള ആ പെൺകുട്ടി ആൺകുട്ടികളെപോലെ വേഷം ധരിച്ചാണ് നടക്കുന്നത്. അത് എന്തിനാണെന്ന് പലരും സംശയം ഉയർത്തിയിരുന്നു. താലിബാൻ ഭരണം നടത്തുന്ന അഫ്ഗാനിസ്ഥാനെക്കുറിച്ച് മുൻപും ഇത്തരത്തിൽ പല വാർത്തകളും പുറത്തുവന്നിട്ടുണ്ട്. ഈ പെൺകുട്ടിയുടെ വീഡിയോ നാല് വർഷം മുൻപ് ചിത്രീകരിച്ചതാണെന്ന് താലിബാൻ പറയുന്നത്.
വെറുമൊരു പുരാതന ആചാരമോ?
അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾ ആൺകുട്ടികളെപോലെ വേഷം ധരിക്കുന്നത് നൂറ്റാണ്ടാകളായി നിലവിലുള്ള ഒന്നാണ്. അതിനെ 'ബച്ചാ പോഷ്' ( ലിംഗഭേദം മറച്ചുവയ്ക്കുന്ന പെൺകുട്ടികളെ വിളിക്കുന്ന പേര്) എന്നാണ് വിളിക്കുന്നത്. പെൺകുട്ടികൾ ആൺകുട്ടികളെപോലെ ഷർട്ടും പാന്റും ധരിച്ച് മുടി വെട്ടി നടക്കുന്നു.

ഈ ആചാരം വളരെക്കാലമായി അഫ്ഗാനിസ്ഥാൻ ജനത പിന്തുടരുന്നു. 2003ൽ പുറത്തിറങ്ങിയ 'ഒസാമ' എന്ന ചിത്രത്തിലും 2017ൽ റിലീസ് ചെയ്ത 'ദി ബ്രെഡ് വിന്നർ' എന്ന ആനിമേഷൻ ചിത്രത്തിലും ഈ വിഷയത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. 'ദി അണ്ടർഗ്രൗണ്ട് ഗേൾസ് ഓഫ് കാബൂൾ' എന്ന പുസ്തകത്തിലും ഇക്കാര്യം പ്രതിപാദിക്കുന്നു.
കാരണങ്ങൾ പലത്
ഇത്തരത്തിൽ പെൺകുട്ടികൾ വേഷം മാറുന്നതിന് പല കാരണങ്ങൾ നിലവിലുണ്ടെന്ന് വിദഗ്ധർ പറയുന്നു. പണ്ട് പട്ടാളത്തിൽ ചേരാനായി പെൺകുട്ടികൾ ആൺകുട്ടികളെപോലെ വേഷം ധരിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. എന്നാൽ താലിബാൻ ഭരണത്തിൽ വന്നശേഷം സ്ത്രീകൾക്കുള്ള പല സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും തടയപ്പെട്ടു. ലിംഗ അസമത്വത്തിന്റെയും കഷ്ടപ്പാടുകളുടെയും പടുകുഴിയിലേക്ക് അധഃപതിച്ച നിലയിലാണ് ഇന്ന് അഫ്ഗാനെ കാണാൻ കഴിയുന്നത്.

2021ൽ താലിബാൻ അധികാരത്തിൽ വന്നശേഷം സ്ഥിതി കൂടുതൽ വഷളായി. പല സ്ഥാപനങ്ങളിലും തൊഴിൽ ചെയ്യാൻ പോലും സ്ത്രീകൾക്ക് അവകാശമില്ല. അങ്ങനെ വരുമ്പോൾ ആൺകുട്ടികളുടെ വേഷം ധരിക്കുന്ന പെൺകുട്ടികൾക്ക് തന്റെ കുടുംബത്തെ പരിപാലിക്കാനുള്ള അവസരം ലഭിക്കുന്നു. ആൺകുട്ടികൾ ഇല്ലാത്ത വീടുകളിൽ പെൺകുട്ടികൾ ആൺകുട്ടികളുടെ വേഷം ധരിച്ച് ജോലികൾ ചെയ്യുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്.
കുടുംബം നോക്കാൻ
അഫ്ഗാനിൽ സ്ത്രീകളെ മിക്ക തൊഴിലുകളിൽ നിന്നും വിലക്കുകയും വീടുകളിൽ ഒതുക്കി നിർത്തുകയും ചെയ്യുന്നുവെന്ന് ഹ്യൂമൻ റെെറ്റ്സ് വാച്ചിലെ ഗവേഷക സഹർ ഫെട്രോറ്റ് പറയുന്നു. ഈ സന്ദർഭത്തിലാണ് 'ബച്ചാ പോഷ്' എന്ന ആചാരം കൂടുതലായി കണ്ടുവരുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അഫ്ഗാനിസ്ഥാനിൽ എത്ര പെൺകുട്ടികൾ ആൺകുട്ടികളുടെ വേഷം ധരിച്ചിട്ടുണ്ടാമെന്ന് വ്യക്തമല്ല.

'കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ ഇത്തരം കേസുകൾ പതിവായി കണ്ടിട്ടുണ്ട്. എന്റെ ക്ലയന്റുകൾ അവരുടെ പെൺമക്കളെ ആൺകുട്ടികളുടെ വേഷം ധരിപ്പിച്ച് ജോലിയ്ക്ക് അയയ്ക്കാറുണ്ട്. കുടുംബം പോറ്റാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്'- പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒരു മാനസികാരോഗ്യ പ്രവർത്തൻ എൻപിആറി എന്ന മാദ്ധ്യമത്തോട് പറഞ്ഞു. ധാരാളം പെൺമക്കളുള്ളവരും ആൺമക്കളില്ലാത്തവരും ഒരു പെൺകുട്ടിയെ മകനാക്കി മാറ്റുന്നുവെന്നാണ് വിവരം. പൊതുസ്ഥലങ്ങളിൽ പോകാനും സ്വതന്ത്രമായി സഞ്ചരിക്കാനും അഫ്ഗാനിൽ പെൺകുട്ടികൾക്ക് അനുവാദമില്ല. ഇതും അവരെ 'ബച്ചാ പോഷ്' എന്ന ആചാരം പിന്തുടരാൻ പ്രേരിപ്പിക്കുന്നു.

പ്രശ്നങ്ങളും നിരവധി
പ്രായപൂർത്തിയാകുമ്പോൾ പെൺകുട്ടികൾക്ക് ആൺകുട്ടികളുടെ വേഷം ധരിക്കാൻ കഴിയാതെ വരുന്നു. ഇത് അവരെ കൂടുതൽ വിഷമത്തിലേക്ക് തള്ളിവിടുന്നുവെന്ന് വിദഗ്ധർ പറയുന്നു. കൂടാതെ ആൺകുട്ടികളെപോലെ വേഷം ധരിക്കുന്ന പെൺകുട്ടികൾ വീടിന് പുറത്ത് ലെെംഗിക പീഡനം, ബാലവേല, കടുത്ത മാനസിക, ശാരീരിക പ്രശ്നങ്ങൾ, ഉപദ്രവങ്ങൾ എന്നിവ നേരിടേണ്ടിവരുന്നു. ഇത്തരത്തിൽ വേഷം മാറുന്നത് താലിബാൻ അറിഞ്ഞാൽ പെൺകുട്ടിയും കുടുംബവും ശിക്ഷാനടപടി നേരിടേണ്ടിവരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |