@ അധിക തുക വാങ്ങിയാൽ നടപടി
കോഴിക്കോട്: അടുക്കളയെ പൊള്ളിച്ച് പാചക വാതക ക്ഷാമം രൂക്ഷം. താത്കാലിക പരിഹാരം ഉണ്ടായില്ലെങ്കിൽ ഹോട്ടലുകളും കാറ്ററിംഗ് സ്ഥാപനങ്ങളും പൂർണമായും അടച്ചിടേണ്ടി വരും. റംസാൻ കാലമായതിനാൽ പ്രതിസന്ധി ഭക്ഷണ വിതരണ മേഖലയെയും ബാധിച്ചു. യു.എസിൽ നിന്ന് പാചക വാതകവുമായി നാല് കപ്പൽ പുറപ്പെട്ടിട്ടുണ്ടെന്നാണ് കിട്ടിയ വിവരമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റൊറന്റ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. എന്നാൽ അതിവിടെയെത്തി വിതരണം ചെയ്യാൻ സമയമെടുക്കും. മാവൂർ റോഡ് ശ്മശാനം ഉൾപ്പെടെ വാതകമുപയോഗിക്കുന്ന ക്രിമറ്റോറിയങ്ങളിലും പ്രശ്നം ഗുരതരമാണ്. മാവൂർ റോഡിൽ കഴിഞ്ഞ ദിസവം മൃതദേഹം തിരിച്ചയക്കേണ്ട സ്ഥിതിയുമുണ്ടായി. ഹോസ്റ്റലുകളിലും പേയിംഗ് ഗസ്റ്റ് സ്ഥാപനങ്ങളിലും പ്രതിസന്ധി രൂക്ഷമാണ്. പലരും ഇൻഡക്ഷൻ കുക്കറും മറ്റും ഉപയോഗിക്കാനുള്ള ശ്രമത്തിലാണ്. ഗാർഹികാവശ്യത്തിനുള്ളവയും ബുക്ക് ചെയ്യാനാകുന്നില്ലെന്ന പരാതിയുണ്ട്.
ജില്ലയിൽ പാചക വാതക സിലിണ്ടറുകളുടെ വിതരണം സുഗമമാക്കാൻ എല്ലാ ഗ്യാസ് ഏജൻസികളും സഹകരിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഗാർഹിക/ഗാർഹികേതര സിലിണ്ടർ ബുക്ക് ചെയ്യുന്ന ഗുണഭോക്താക്കൾക്ക് യഥാസമയം സിലിണ്ടർ ലഭ്യമാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വീടുകളിൽ സിലിണ്ടർ എത്തിച്ചു നൽകാൻ ഗ്യാസ് ഏജൻസി ഡെലിവറി ചെയ്യുന്നവർക്ക് കർശന നിർദ്ദേശം നൽകണം.
ദൗർലഭ്യം മുതലെടുത്ത് പൂഴ്ത്തിവയ്പും കരിഞ്ചന്തയിൽ വിൽപ്പനയുമുണ്ടെന്നാണ് സൂചന. വീടുകളിൽ എത്തിക്കാതെ വഴിയരികിൽ കൂട്ടമായി സൂക്ഷിക്കുന്ന സിലിണ്ടറുകൾ പിടിച്ചെടുത്ത് കുറ്റക്കാർക്കെതിരെ ഗാർഹിക പാചകവാതക വിതരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും സിവിൽ സപ്ലൈസ് അറിയിച്ചു. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടർ ഗാർഹികേതര ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നത് തടയാൻ ജില്ലാ സപ്ലൈ ഓഫീസർ, താലൂക്ക് സപ്ലൈ ഓഫീസർമാർ, റേഷനിംഗ് ഇൻസ്‌പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ പൊതുവിപണകളിൽ പരിശോധന കർശനമാക്കും. ബില്ലിൽ രേഖപ്പെടുത്തിയ ഡെലിവറി ചാർജ് ഉൾപ്പെടെയുള്ള തുക മാത്രമേ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാവൂ. അധിക തുക വാങ്ങുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് ശുപാർശ ചെയ്യുമെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |