
അങ്കമാലി: അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കി. പദ്ധതിയുടെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി 3എ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന ബെന്നി ബെഹനാൻ എം.പിയുടെ ആവശ്യത്തിന്മേൽ അനുകൂല നടപടികൾ സ്വീകരിച്ചുവരികയാണെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ സഹമന്ത്രി അജയ് ടംത അറിയിച്ചു. അങ്കമാലി മുതൽ അരൂർ വരെ ഏകദേശം 50 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ ബൈപ്പാസിന്റെ ഡി.പി.ആർ തയ്യാറാക്കാൻ ഇതിനകം അനുമതി നൽകിയിട്ടുണ്ട്. ദേശീയപാത 544ലെ അങ്കമാലി - ഇടപ്പള്ളി ഭാഗത്തെയും, ദേശീയപാത 66ലെ ഇടപ്പള്ളി - കുണ്ടന്നൂർ ഭാഗത്തെയും രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് പുതിയ ഗ്രീൻഫീൽഡ് ബൈപ്പാസ് വിഭാവനം ചെയ്തിരിക്കുന്നത്. എം.പി പാർലമെന്റിൽ ചട്ടം 377 പ്രകാരം ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ പദ്ധതിയുടെ പ്രീ-അലൈൻമെന്റ് ഘട്ടം പൂർത്തിയായി വരികയാണ്. 3എ വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് ഔദ്യോഗികമായ തുടക്കമാകും. ഡി.പി.ആർ ലഭിച്ചാലുടൻ പദ്ധതി നടപ്പാക്കുന്നതിനായുള്ള സാമ്പത്തിക നിക്ഷേപം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും.
അങ്കമാലി - കുണ്ടന്നൂർ ഭാഗത്തെ 44.7 കിലോമീറ്റർ ദൂരത്തിന് 3ഡി വിജ്ഞാപനത്തിന് മുന്നോടിയായി 3എ വിജ്ഞാപനം അടിയന്തരമായി ഇറക്കണമെന്നും ഇത് ദേശീയപാത 66മായി സംയോജിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബെന്നി ബെഹനാൻ എം.പി കഴിഞ്ഞ ഡിസംബറിലാണ് ലോക്‌സഭയിൽ നോട്ടീസ് നൽകിയത്. എം.പിയുടെ നിരന്തരമായ ഇടപെടലിനെത്തുടർന്നാണ് ഇപ്പോൾ പദ്ധതിയുടെ പ്രായോഗിക നടപടികളിലേക്ക് കേന്ദ്ര സർക്കാർ കടന്നിരിക്കുന്നത്.
പി.എം ഗതിശക്തി നാഷണൽ മാസ്റ്റർ പ്ലാനിന്റെ മുൻഗണനാ ക്രമത്തിൽ ഉൾപ്പെടുത്തി ബൈപ്പാസ് പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ എറണാകുളം നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |