
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ നിലപാട് തിരുത്തി സർക്കാർ. ആചാരം സംരക്ഷിക്കുമെന്ന നിലപാടിലാണ് നിലവിൽ സർക്കാർ. ഇക്കാര്യം നാളെ സുപ്രീം കോടതിയെ അറിയിക്കും. ഇന്നുചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. വൈകിട്ടുചേരുന്ന മന്ത്രിസഭായോഗത്തിലും വിഷയം ചർച്ച ചെയ്യുമെന്നാണ് വിവരം. നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡും നിലപാട് തിരുത്തിയിരുന്നു. ശബരിമലയിൽ യുവതീ പ്രവേശനം വേണ്ടെന്ന് ബോർഡ് പ്രമേയം പാസാക്കിയിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരിക്കലും യുവതീ പ്രവേശനത്തെ അനുകൂലിച്ചിട്ടില്ലെന്നാണ് പ്രസിഡന്റ് കെ.ജയകുമാർ നേരത്തെ വ്യക്തമാക്കിയത്. വ്യക്തികൾ അനുകൂലിച്ചിട്ടുണ്ടാകാം. 2020ൽ അറിയിച്ചത് അഭിഭാഷകന്റെ നിലപാടാണ്. ഇക്കാര്യത്തിൽ ബോർഡിന് ഒരാശയക്കുഴപ്പവുമില്ല. ദേവസ്വം ബോർഡ് രൂപീകരിച്ചതുതന്നെ ക്ഷേത്രങ്ങളേയും ക്ഷേത്ര ആചാരങ്ങളേയും സംരക്ഷിക്കാനാണ്. നിലവിലുള്ള ഉത്തരവിനെ സുപ്രീം കോടതിയിൽ എതിർക്കും.
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കാലങ്ങളായി നിലനിൽക്കുന്ന ആചാരങ്ങൾ തുടരണം. സുപ്രീം കോടതി നിർദ്ദേശിച്ച മാർച്ച് 14ന് മുമ്പ് ബോർഡിന്റെ നിലപാട് സത്യവാങ്മൂലമായി അറിയിക്കും. വിധി പുന:പരിശോധിക്കണോ എന്നത് ബോർഡിന്റെ പരിധിയിൽ വരുന്നതല്ല. കോടതിയുടെ വിഷയമാണ്. തുടക്കം മുതൽ ബോർഡ് വിശ്വാസികൾക്കൊപ്പമാണെന്നും കെ.ജയകുമാർ പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |