
വൈപ്പിൻ: അധികൃതരുടെ കണ്ണുവെട്ടിച്ച് ചെറുമീൻ പിടിത്തം തകൃതിയായി നടക്കുന്നു. ദിവസങ്ങളായി മത്തി, കിളിമീൻ തുടങ്ങിയവയുടെ ചെറുമീനുകൾ വിപണിയിൽ സുലഭമാണ്. എന്നാൽ, അതിലുമേറെ ചെറുമീനുകൾ വളമായി മാറ്റപ്പെടുന്നുണ്ടെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ചെറുമീനുകൾ പിടിക്കാൻ വൻമാഫിയ കടലിൽ വിലസുന്നതായി ഫെഡറേഷൻ ഒഫ് ഫിഷിംഗ് ബോർഡ് ആൻഡ് ഫിഷറീസ് ഇൻഡസ്ട്രീസ് കേരള ആരോപിക്കുന്നു.
വല്ലപ്പോഴും ഫിഷറീസ് വകുപ്പോ മറൈൻ എൻഫോഴ്‌സ്‌മെന്റോ ചെറുമീൻ പിടുത്തത്തിന് ഫിഷിംഗ് ബോട്ടിനെ പിടികൂടുമ്പോഴാണ് ചെറുമീൻ പിടിത്തം പൊതുജന ശ്രദ്ധയിൽ വരിക. പിടിക്കപ്പെട്ടാൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുമെങ്കിലും ചെറുമീൻ പിടിത്തത്തിൽ നിന്ന് ഇത്തരം ബോട്ടുകളെ പിന്തിരിപ്പിക്കുന്നില്ല. ഒറ്റദിവസം കൊണ്ട് കിട്ടുന്ന ലാഭത്തിലാണ് അവരുടെ കണ്ണ്.
ബോട്ട് ഉടമകളുടെ സംഘടനകളും തൊഴിലാളി യൂണിയനുകളും ചെറുമീൻ പിടിത്തത്തെ പരസ്യമായി എതിർക്കുന്നുണ്ട്. തങ്ങളുടെ സംഘടനകളിൽ ഉള്ളവർ ആരും ചെറുമീൻ പിടിക്കുന്നില്ല എന്ന നിലപാടിലാണ് അവർ. മത്സ്യവളം ഉണ്ടാക്കുന്നതിനായി ആഴക്കടലിൽ കപ്പലുകൾ തന്നെയുണ്ടെന്ന് ചില മത്സ്യത്തൊഴിലാളികൾ പറയുന്നു.
ശിക്ഷ
പിടികൂടുന്ന ബോട്ടിലെ ചെറുമീനുകൾ കടലിൽ തള്ളും. ശേഷിക്കുന്ന മീനുകൾ ലേലം ചെയ്ത് വില സർക്കാരിലേക്ക് കണ്ടുകെട്ടും. രണ്ടരലക്ഷം രൂപ പിഴ
ചെറുമീൻ പിടുത്തം മൂലം കടൽ വറ്റി വളരുകയാണെന്നും കടലിലെ മത്സ്യബന്ധനത്തിന് ഇത് വൻ ഭീഷണിയാണെന്നും അറിയാത്തവരല്ല ഇതിന് കൂട്ടുനിൽക്കുന്നത്. താത്കാലിക ലാഭം മാത്രമാണ് ലക്ഷ്യം.
ജോസഫ് സേവിയർ കളപ്പുരക്കൽ
ജനറൽ സെക്രട്ടറി
ബോട്ടുടമ സംഘം
ടൺ കണക്കിന് പൊടിച്ചാളകൾ പിടിച്ച് മത്സ്യവളമാക്കി ലാഭം കൊയ്യുന്ന മാഫിയ സംഘത്തിന്റെ നിയമവിരുദ്ധ മത്സ്യബന്ധനം മത്സ്യ സമ്പത്തിന് വൻ നാശം ഉണ്ടാക്കും. രാത്രികാലങ്ങളിൽ ആണ് ചെറുചാളകൾ പിടിക്കുന്നത്. യാനങ്ങൾ പരിശോധിക്കാനോ രാത്രികാല മത്സ്യബന്ധനം തടയാനോ ഫിഷറീസ് അധികൃതർ തയ്യാറാകാത്തതിനു പിന്നിൽ ദുരൂഹതയുണ്ട്.
പോൾ രാജൻ മാമ്പിള്ളി
സംസ്ഥാന പ്രസിഡന്റ്,
ബോട്ടുടമ സംഘം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |