
തൊടുപുഴ: ഇടുക്കി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്നതിൽ കേരള കോൺഗ്രസ്- ജോസഫ് പാർട്ടിക്കുള്ളിൽ ഭിന്നത. സീറ്റ് ഏറ്റെടുക്കുന്നതിൽ പ്രതിഷേധിച്ച് ഇടുക്കി മണ്ഡലത്തിൽ ഇ ഒരു വിഭാഗം നേതാക്കൾ യോഗം ചേർന്നു. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗങ്ങളായ തോമസ് പെരുമനയുടെയും എം.ജെ. കുര്യന്റെയും നേതൃത്വത്തിലായിരുന്നു യോഗം. പത്തോളം നേതാക്കൾ പങ്കെടുത്തു. കേരള കോൺഗ്രസിന്റെ സീറ്റ് ബലമായി ഏറ്റെടുക്കുന്നത് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഇവർ പറഞ്ഞു.
വൈകിട്ട് യോഗ തീരുമാനം തൊടുപുഴ പുറപ്പുഴയിലെ വീട്ടിലെത്തി പാർട്ടി ചെയർമാൻ പി.ജെ. ജോസഫിനെ നേതാക്കൾ അറിയിച്ചു. ഉചിതമായ തീരുമാനമെടുക്കുമെന്ന് ജോസഫ് ഉറപ്പ് നൽകി. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും ഇടുക്കി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്നതിനെതിരെ ജോസഫ് വിഭാഗം ശക്തമായി പ്രതികരിക്കുന്നുണ്ട്. എന്നാൽ അഞ്ച് തവണയായി തുടർച്ചയായി മണ്ഡലത്തിൽ നിന്ന് വിജയിക്കുന്ന മന്ത്രി റോഷി അഗസ്റ്റിനെ തറ പറ്റിക്കാൻ കൈപ്പത്തി ചിഹ്നത്തിൽ തന്നെ മണ്ഡലത്തിൽ സ്ഥാനാർത്ഥി വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. തദ്ദേശ തിരഞ്ഞെടുപ്പിൽ 16,000 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തിൽ യു.ഡി.എഫിനുണ്ട്. അതേസമയം ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾക്ക് പകരം പൂഞ്ഞാറോ കാഞ്ഞിരപ്പള്ളിയോ കേരള കോൺഗ്രസ് ആവശ്യപ്പെട്ടതായാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |