
തിരൂർ: ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്‌തിയുമായി വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂർബിന റഷീദ്. വനിതാലീഗിനെ പട്ടികയിൽ നിന്ന് അവഗണിച്ചതായി നൂർബിന ആരോപിച്ചു. എന്ത് മാനദണ്ഡത്തിലാണ് ഫാത്തിമ തെഹ്‌ലിയെയും ജയന്തി രാജനെയും ലീഗ് സ്ഥാനാർത്ഥികളാക്കിയതെന്നും അവർ വനിതാ ലീഗിന്റെ പ്രതിനിധികളല്ലെന്നും റഷീദ പ്രതികരിച്ചു.
പാർട്ടിക്ക് വേണ്ടി ദീർഘകാലം പ്രവർത്തിച്ച വനിതാ നേതാക്കളെ തഴയുന്നത് ജനാധിപത്യപരമായ നീതിയല്ല. പട്ടികയിൽ പുതുമുഖങ്ങൾക്കും യുവാക്കൾക്കും പ്രാധാന്യം നൽകിയപ്പോൾ അനുഭവസമ്പത്തുള്ള വനിതകളെ വിസ്‌മരിച്ചു. പാണക്കാട് തങ്ങളെ വിമർശിച്ചവർക്കാണ് സീറ്റ് നൽകിയത്. ഫാത്തിമാ തെഹ്‌ലിയും ജയന്തിരാജനും വനിതാ ലീഗിന്റെ പ്രതിനിധികളല്ല. വനിതാ ലീഗ് അണികളുടെ വേദനയാണ് പങ്കുവയ്‌ക്കുന്നതെന്നും സ്ഥാനാർത്ഥി പട്ടികയെ സ്വീകരിക്കുന്നുവെന്നും നൂർബിന റഷീദ് പറഞ്ഞു.
'ഞാൻ വനിതാ ലീഗിനായാണ് സംസാരിക്കുന്നത്. ലീഗിൽ അടിയുറച്ച് വിശ്വസിക്കുന്നയാളാണ് ഞാൻ. സ്ഥാനമാനങ്ങൾ ലക്ഷ്യം വച്ചല്ല സംസാരിക്കുന്നത്. എത്ര വലിയ പോസ്റ്റുകൾ ആര് ഓഫർ ചെയ്‌താലും പാർട്ടി വിടില്ല. ആയുസ് മുഴുവൻ പാർട്ടിക്കുവേണ്ടി സംസാരിച്ചിട്ടുണ്ട്. സംഘടനയെ എല്ലാക്കാലത്തും സംരക്ഷിച്ചിട്ടുണ്ട്. പറയേണ്ടത് പറഞ്ഞില്ലെങ്കിൽ എന്റെ വ്യക്തിത്വം ഇല്ലാതാകും. വനിതാ ലീഗ് ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല. സമൂഹമാദ്ധ്യമങ്ങളിലെ വെട്ടുകിളിക്കൂട്ടത്തെ ഭയക്കുന്നില്ല. ലീഗിന്റെ വനിതാ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനിറങ്ങണോയെന്ന് നിലവിൽ തീരുമാനിച്ചിട്ടില്ല. ജയന്തിരാജിനെ ലീഗിൽ വളർത്തിയത് ഞാനാണ്. അപമാനിച്ചോയെന്ന് ജയന്തി വ്യക്തമാക്കട്ടെ. പ്രഷർ പൊളിറ്റിക്‌സിൽ താൽപര്യമില്ല'- നൂർബിന റഷീദ് കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |