
ബംഗളൂരു: രാജ്യത്ത് കർണാടക, തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനം റിപ്പോർട്ട് ചെയ്‌തു. തെക്ക്, വടക്ക്, കിഴക്ക് മേഖലകളിൽ കനത്ത മഴയ്‌ക്കും ഇടിമിന്നലിനുമൊപ്പം ആലിപ്പഴ വർഷവും കാണപ്പെട്ടു. ഇതിന്റെ ഫലമായി ബംഗളൂരു നഗരത്തിൽ 32.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
സഞ്ജയനഗർ, യെലഹങ്ക, ദേവനഹള്ളി തുടങ്ങിയ പ്രദേശങ്ങളിൽ ആലിപ്പഴ വർഷം റിപ്പോർട്ട് ചെയ്‌തു. കൊണനകുണ്ടെ, കനകപുര റോഡ്, ആർആർ നഗർ, ബനശങ്കരി ആറാം സ്റ്റേജ്, സാമ്പിഗെഹള്ളി, കത്രിഗുപ്പെ, ഹൊറമാവ് ഉൾപ്പെടെ ബംഗളൂരുവിലെ മറ്റ് ഭാഗങ്ങളിൽ ഇന്നലെ വൈകിട്ട് വരെ സ്ഥിരമായ മഴ പെയ്‌തു. മച്ചാപൂരിലും ധാർവാഡ് ജില്ലയിലെ സമീപ ഗ്രാമങ്ങളിലും ശക്തമായ ആലിപ്പഴ വർഷം ഉണ്ടായി. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പലരും 'മിനി കാശ്‌മീർ' എന്നാണ് കർണാടകയിലെ ദൃശ്യങ്ങളെ വിശേഷിപ്പിച്ചത്.
ഇന്ന് കർണാടകയിലെ രാമനഗര, തുമകുരു, മാണ്ഡ്യ, ചിക്കമംഗളൂരു, ശിവമോഗ, ഹാസൻ, കുടക്, ദാവൻഗെരെ, മൈസൂരു, ചാമരാജനഗർ തുടങ്ങിയ പ്രദേശങ്ങളിൽ മഴയും ഇടിമിന്നലും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ഒറ്റ രാത്രികൊണ്ട് പെയ്‌ത മഴയിൽ തെലങ്കാനയിലും സമാനമായ സ്ഥിതിയാണ്. രംഗറെഡ്ഡി, വികാരാബാദ്, സംഗറെഡ്ഡി, മഹബൂബ്‌നഗർ, നാഗർകുർണൂൽ, വനപർത്തി, അദിലാബാദ്, ആസിഫാബാദ്, മഞ്ചേരിയൽ, പെദ്ദപ്പള്ളി, കരിംനഗർ, ജങ്കാവോൺ എന്നിവിടങ്ങളിൽ ഇടിമിന്നലും ആലിപ്പഴവർഷവും ഉണ്ടായി. ഹിമാചൽ പ്രദേശിൽ നാളെ വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |