SignIn
Kerala Kaumudi Online
Wednesday, 18 March 2026 7.11 PM IST

ഇറാനെതിരെ യുദ്ധം ചെയ്യുന്നത് അമേരിക്കയും ഇസ്രയേലും; എന്നാൽ വിജയിക്കുന്നത് റഷ്യയും പുട്ടിനും

Increase Font Size Decrease Font Size Print Page
vladimir-putin

ഇറാനെതിരെ ഇസ്രയേൽ ആരംഭിച്ച യുദ്ധത്തിൽ അമേരിക്കകൂടി പങ്കാളിയായതോടെ ലോകമാകെ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുകയാണ്. ഇന്ധനക്ഷാമവും പാചകവാതക ക്ഷാമവും ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ദുരിതത്തിലാക്കുന്നു. മലയാളി പ്രവാസികൾ അടക്കമുള്ളവർ ഗൾഫ് മേഖലയിൽ ജീവനുവരെ ഭീഷണി നേരിടുന്നു.

യുദ്ധത്തിൽ താൻ ജയിച്ചെന്ന അവകാശവാദവുമായി ട്രംപ് മുന്നോട്ടുവരുമ്പോൾ ആയുധം താഴെവയ്ക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് ഇറാൻ. ഇസ്രയേലിന്റെ ആക്രമണത്തിൽ ഇറാന്റെ സുരക്ഷാ മേധാവി സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി (67) കൊല്ലപ്പെട്ടതോടെ ഇറാൻ പ്രത്യാക്രമണം നടത്തുമെന്നുറപ്പാണ്. എന്നാൽ സംഘർഷം ശക്തമാകുമ്പോഴും യുദ്ധത്തിലെ വിജയി അമേരിക്കയോ ഇറാനോ ഇസ്രയേലോ അല്ല മറിച്ച് റഷ്യ ആണ്. യുദ്ധത്തിൽ നേരിട്ട് പങ്കാളിയാകാതെയിരുന്നിട്ടും റഷ്യയുടെ നേതാന് വ്ളാഡിമിർ പുട്ടിൻ ഏറ്റവും വലിയ വിജയിയാകുന്നതിന് കാരണമുണ്ട്. യുക്രെയിനുമായി യുദ്ധത്തിലായിരിക്കുമ്പോഴും പശ്ചിമേഷ്യൻ യുദ്ധത്തിൽ റഷ്യക്ക് സാമ്പത്തിക, സൈനിക, ഭൂമിശാസ്ത്രപരമായ നേട്ടങ്ങൾ അനവധിയാണ്.

സംഘർഷം മൂലം ആഗോള എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടമാണ് റഷ്യയ്ക്ക് ഏറ്റവും വലിയ നേട്ടം. ഊർജ്ജ വിപണികളെ യുദ്ധം പ്രതികൂലമായി സ്വാധീനിച്ചിരിക്കുകയാണ്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും നടക്കുന്നത് ഹോർമൂസ് കടലിടുക്കിലൂടെയാണ്. ഹോർമൂസിലൂടെ പോകുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. എണ്ണവില ബാരലിന് 100 ഡോളറിനു മുകളിൽ ഉയർന്നു. ഇത് റഷ്യയ്ക്ക് ഗണ്യമായ സാമ്പത്തിക ഉത്തേജനം നൽകിയിരിക്കുകയാണ്. എണ്ണവിലയിലെ കുതിച്ചുചാട്ടം റഷ്യയ്ക്ക് കോടിക്കണക്കിന് ഡോളർ അധിക വരുമാനം ഉണ്ടാക്കും.

എണ്ണ, വാതക കയറ്റുമതിയാണ് റഷ്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്. അതിനാൽതന്നെ പശ്ചിമേഷ്യൻ യുദ്ധം റഷ്യൻ സമ്പദ്‌‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. മാത്രമല്ല അധിക വരുമാനം യുക്രെയ്ൻ യുദ്ധത്തിൽ ശക്തമായി നിലകൊള്ളാനും പാശ്ചാത്യ ഉപരോധങ്ങളുടെ ആഘാതം കുറയ്ക്കാനും റഷ്യയെ സഹായിക്കുമെന്ന് നയതന്ത്ര വിദഗ്ധർ പറയുന്നു . എണ്ണ, വാതക വില ഉയർന്ന നിലയിൽ തുടരുമ്പോൾ റഷ്യയ്ക്ക് പ്രതിദിനം പതിനായിരക്കണക്കിന് അല്ലെങ്കിൽ നൂറുകണക്കിന് ദശലക്ഷം ഡോളർ കൂടുതൽ സമ്പാദിക്കാൻ കഴിയുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇറാൻ സംഘർഷം എണ്ണ വിതരണത്തെ തടസപ്പെടുത്തിയതിനെത്തുടർന്ന് റഷ്യയ്ക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ പലതും എടുത്തുമാറ്റി. ഇതോടെ റഷ്യൻ എണ്ണ ആഗോള വിപണികളിൽ എത്താൻ അമേരിക്ക താൽക്കാലികമായി അനുവാദം നൽകി. റഷ്യയെ സംബന്ധിച്ചിടത്തോളം ഈ സമയം പ്രധാനമാണ്. യുദ്ധച്ചെലവും ഉപരോധങ്ങളും കാരണം റഷ്യയുടെ സമ്പദ്‌വ്യവസ്ഥ സമ്മർദ്ദത്തിലായിരുന്നു. എണ്ണവിലയിലെ വർദ്ധനവും നിയന്ത്രണങ്ങളിലുണ്ടായ ഭാഗിക ഇളവും റഷ്യയുടെ സമ്പദ്‌‌വ്യവസ്ഥയ്ക്ക് പുതുജീവൻ നൽകുകയാണ് ചെയ്തത്.

ഇറാൻ സംഘർഷം ശക്തമായതോടെ ആഗോള നയതന്ത്ര ശ്രദ്ധ റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ നിന്ന് മാറി. രണ്ട് വർഷത്തിലേറെയായി പാശ്ചാത്യ വിദേശനയ ചർച്ചകളിലും സൈനിക സഹായ ചർച്ചകളിലും യുക്രെയിന് പിന്തുണ ലഭിക്കുകയാണെന്നാണ് വിലയിരുത്തൽ. എന്നാൽ പശ്ചിമേഷ്യൻ പ്രതിസന്ധി രാഷ്ട്രീയ- മാദ്ധ്യമ ശ്രദ്ധയെ വഴിതിരിച്ചുവിട്ടു. ഈ മാറ്റം റഷ്യയ്ക്ക് ഗുണം ചെയ്യുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇത് റഷ്യയ്ക്കുമേലുള്ള അന്താരാഷ്ട്ര സമ്മർദ്ദം കുറയ്ക്കുകയും യുക്രെയിന് ലഭിക്കുന്ന പാശ്ചാത്യ പിന്തുണ മന്ദഗതിയിലാക്കുകയും ചെയ്യും.

ഇറാൻ യുദ്ധത്തിൽ അമേരിക്കൻ സൈനിക ഉപകരണങ്ങൾ വലിയ തോതിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇത് യുക്രെയിന് അമേരിക്കൻ സൈനിക ഉപകരണങ്ങൾ ലഭിക്കുന്നത് ബാധിച്ചേക്കാമെന്നാണ് വിലയിരുത്തൽ. മാത്രമല്ല, പശ്ചിമേഷ്യയിലെ മദ്ധ്യസ്ഥ ചർച്ചകൾ നയിക്കാൻ കഴിവുള്ള പ്രധാന ആഗോള കക്ഷിയായി റഷ്യ സ്വയം മാറിയിരിക്കുകയാണ്. ഇതോടെ, യുക്രെയ്ൻ അധിനിവേശത്തിനുശേഷം ഉയർന്നുവന്ന ഏകീകൃത പാശ്ചാത്യ മുന്നണിയെ ദുർബലപ്പെടുത്താനും ഭൗമരാഷ്ട്രീയ സ്ഥാനം ശക്തിപ്പെടുത്താനും റഷ്യയ്ക്ക് സാധിക്കും.

TAGS: VLADIMIR PUTIN, RUSSIA, IRAN WAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.