കൊല്ലം: രണ്ടുമാസം കഴിഞ്ഞ് എൽ.പി.ജിക്ക് എത്ര ക്ഷാമമുണ്ടായാലും ചവറയിലെയും പരിസരത്തെയും ഹോട്ടലുകൾ അടയില്ല. വീടുകളും എൽ.പി.ജിക്കായി കാത്തിരിക്കേണ്ടിവരില്ല. സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായുള്ള ജില്ലയിലെ ആദ്യ പി.എൻ.ജി പ്ലാന്റ് രണ്ട് മാസത്തിനകം കമ്മിഷൻ ചെയ്യും.
ചവറയിൽ കെ.എം.എം.എല്ലിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് പ്ലാന്റ് നിർമ്മാണം പുരോഗമിക്കുന്നത്. നിലവിൽ നിർമ്മാണം 85 ശതമാനം പിന്നിട്ടു. വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള അനുമതിക്ക് വേണ്ടിയുള്ള നടപടി കരാർ കമ്പനിയായ തിങ്ക് ഗ്യാസിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
ഒരുമാസത്തിനുള്ളിൽ അപേക്ഷ ലഭിക്കുന്നതിന് പിന്നാലെ പൈപ്പിടൽ ആരംഭിക്കും. ഇതിനൊപ്പം കണക്ഷനുള്ള അപേക്ഷയും ക്ഷണിക്കും. അതുകൊണ്ട് തന്നെ പ്ലാന്റ് കമ്മിഷൻ ചെയ്യുന്നതിന് പിന്നാലെ ചവറ മേഖലയിൽ പ്രകൃതിവാതക വിതരണം ആരംഭിക്കും.
50000 വീടുകളിൽ പ്രകൃതിവാതകം
ആദ്യഘട്ടമായി 50000 വീടുകളിൽ പ്രകൃതിവാതകം എത്തിക്കാനുള്ള പ്ലാന്റിന്റെ നിർമ്മാണം പുരോഗമിക്കുന്നു
കണക്ഷൻ 20000 വീടുകൾ പിന്നിടുമ്പോൾ പ്ലാന്റിന്റെ ശേഷി ഒരുലക്ഷമായി ഉയർത്തും
കൊച്ചിയിൽ നിന്ന് ലോറിയിൽ കൊണ്ടുവരുന്ന ദ്രാവക പ്രകൃതിവാതകം പൈപ്പ് ലൈൻ വഴി കടത്തിവിടാൻ വാതക രൂപത്തിലാക്കാനുള്ള പ്ലാന്റാണ് ചവറയിൽ സ്ഥാപിക്കുന്നത്
ഇവിടെ നിന്ന് ചവറ പാലം വരെയും കരുനാഗപ്പള്ളി, ശാസ്താംകോട്ട, വഴി കുണ്ടറ, കൊട്ടാരക്കര ഭാഗത്തേക്കും പൈപ്പ് ലൈൻ സ്ഥാപിച്ച് പ്രകൃതിവാതകം വിതരണം ചെയ്യും
കൊല്ലം നഗരത്തിലും ചാത്തന്നൂർ പ്രദേശത്തും വിതരണത്തിനുള്ള പ്ലാന്റ് സ്ഥാപിക്കാൻ കരാർ കമ്പനി സ്ഥലം തെരയുന്നു
ചവറയിലെ പ്ലാന്റ് പൂർത്തിയാകുന്നതോടെ വ്യാവസായിക, ഗാർഹിക, വാണിജ്യ ഉപഭോക്താക്കൾക്ക് പൈപ്പ്ലൈൻ വഴി പ്രകൃതിവാതക വിതരണം ആരംഭിക്കും.
ദീപു ജോൺ, തിങ്ക് ഗ്യാസ്, റീജിണൽ ഹെഡ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |