
വീണയും അബിനും കുമ്മനവും കളത്തിൽ
പത്തനംതിട്ട: ആറൻമുള മണ്ഡലത്തിൽ ത്രികോണ പോരാട്ടത്തിന് ചൂടേറി. എൽ.ഡി.എഫ് സ്ഥാനാർത്ഥി മന്ത്രി വീണാജോർജ് നേരത്തേ കളത്തിലിറങ്ങി. യു.ഡി.എഫിനു വേണ്ടി യൂത്ത് കോൺഗ്രസിലെ അബിൻ വർക്കിയും എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും രംഗത്തിറങ്ങിയതോടെ മത്സരം മുറുകുമെന്ന് ഉറപ്പായി.
ഓർത്തഡോക്സ് സഭയുടെ പിൻബലത്തിൽ 2016ൽ ആറൻമുളയിൽ വിജയിച്ച വീണാജോർജ് 2021ൽ ഭൂരിപക്ഷം ഉയർത്തി. ഇത്തവണ സഭയിൽ നിന്നുള്ള അബിൻ വർക്കിയെ ഇറക്കിയാണ് യു.ഡി.എഫ് മണ്ഡലം തിരിച്ചുപിടിക്കാൻ നോക്കുന്നത്. ആറൻമുള വിമാനത്താവള വിരുദ്ധ സമരനായകൻ എന്ന നിലയിൽ കുമ്മനം രാജശേഖരൻ മണ്ഡലത്തിൽ പരിചിതനാണ്.
റോഡ് ഷോയുമായി വീണാജോർജ് പ്രചാരണത്തിന് തുടക്കംകുറിച്ചു. ചെറിയ പെരുന്നാൾ ദിവസമായ ഇന്നലെ മുസ്ളിം മതപണ്ഡിതരെയും വിശ്വാസികളെയും കണ്ടു. എറണാകുളം കോലഞ്ചേരി സ്വദേശിയായ അബിൻ വർക്കി ഇന്നലെ മണ്ഡലത്തിലെത്തി. മുസ്ളിം പള്ളികൾ സന്ദർശിച്ചു.
കടമ്മനിട്ട ഋഷികേശ ക്ഷേത്രത്തിൽ ദർശനം നടത്തിയ കുമ്മനം രാജശേഖൻ മണ്ഡലത്തിൽ പര്യടനത്തിലാണ്.
ആരോഗ്യ രംഗത്തെയും മണ്ഡലത്തിലെയും വികസനം ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് പ്രചാരണം. ആരോഗ്യരംഗം താറുമാറായെന്നും മണ്ഡലത്തിൽ പണിതീരാത്ത കെട്ടിടങ്ങളും പാലങ്ങളുമാണ് മന്ത്രി ഉദ്ഘാടനം ചെയ്തതെന്നും യു.ഡി.എഫും എൻ.ഡി.എയും ആരോപിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |