
കോട്ടയം : തിരഞ്ഞെടുപ്പ് പ്രചാരണം കത്തിക്കയറുകയാണ്. ഒപ്പം 37 ഡിഗ്രി വരെ എത്തിയ മീനച്ചൂടും. ശരീരം വിയർത്ത് ഒട്ടുന്ന വരണ്ട കാലാവസ്ഥയും അന്തരീഷ ഊഷ്മാവ് കൂടിയതിന്റെ പുകച്ചിലും സ്ഥാനാർത്ഥികളെ വലയ്ക്കുകയാണ്. വോട്ടുപിടിക്കാൻ രാവിലെ മുതൽ രാത്രി വരെ നാടുനീളെയുള്ള അലച്ചിലിനിടയിൽ വയറ് കേടാകാതിരിക്കാൻ കഴിവതും വീട്ടിലെ ഭക്ഷണം വാഹനത്തിൽ പ്രത്യേകം കരുതുകയാണ് ഭൂരിഭാഗം സ്ഥാനാർത്ഥികളും. തിളപ്പിച്ചാറിയ വെള്ളം, ഗ്രീൻ ടീ, കരിക്ക്, തണ്ണിമത്തൻ, വെള്ളരിക്ക, കുക്കംബർ എന്നിവയ്ക്ക് പുറമേ ചോറും കറികളും അല്ലെങ്കിൽ ചപ്പാത്തിയും കറിയും നിറച്ച ടിഫിൻ ബോക്സ് കരുതിയാണ് പര്യടനം. വെജിറ്റേറിയൻ ഭക്ഷണത്തോടാണ് പ്രിയം. കടുത്തചൂടിൽ ഇടയ്ക്കിടെ ചായയും കാപ്പിയും കുടിക്കുന്നത് പ്രശ്നമാകാതിരിക്കാൻ വെള്ളം കുടിയാണ് ശരണം. ചൂടിനെ അതിജീവിച്ചാണ് സ്ഥാനാർത്ഥികൾക്കൊപ്പം പ്രവർത്തകരും വോട്ട് തേടി ഇറങ്ങുന്നത്.
ജില്ലയിൽ മഞ്ഞ അലർട്ട്
അൾട്രാവയലറ്റ് വികിരണത്തോത് വർദ്ധിക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഇതോടെ ദുരന്ത നിവാരണ അതോറിട്ടി ജാഗ്രതാ നിർദ്ദേശം നൽകിയി. മഞ്ഞ അലർട്ടാണ് ജില്ലയിൽ. ഇനിയും ചൂട് ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. കഴിഞ്ഞ വർഷം 37 ഡിഗ്രി സെൽഷ്യസ് വരെയെത്തിയെങ്കിലും സാധാരണയിൽ കുറഞ്ഞ ചൂടു ദിനങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഏതാനും വർഷങ്ങളായി ജില്ലയിൽ റെക്കാഡ് ചൂട് അനുഭവപ്പെടുന്നത് മാർച്ചിലാണ്. കഴിഞ്ഞ വർഷം അനൗദ്യോഗികമായി പകൽ താപനില ജില്ലയിൽ 40 ഡിഗ്രി വരെ രേഖപ്പെടുത്തിയിരുന്നു.
പ്രചാരണ സമയത്തിലും മാറ്റം
പകൽച്ചൂടിനെ അതിജീവിക്കാൻ പ്രചാരണ സമയത്തിലും മാറ്റം വരുത്തുകയാണ് വിവിധ സ്ഥാനാർത്ഥികൾ. രാവിലെ ഏഴിന് പ്രചാരണ പരിപാടികൾ ആരംഭിക്കും. കടുത്ത ചൂടിനെ തുടർന്ന് ഉച്ചയ്ക്ക് പ്രചാരണ പ്രവർത്തനങ്ങൾ ഇല്ല. വൈകിട്ട് 3.30ഓടെയാണ് തുടർ പ്രവർത്തനങ്ങൾ ആരംഭിക്കുക. പ്രചാരണത്തിന് ദിവസങ്ങൾ മാത്രം ബാക്കിയായതിനാൽ ചൂടിനെ വകവയ്ക്കാതെ പ്രചാരണം കൊഴുപ്പിക്കുന്ന സ്ഥാനാർത്ഥികളുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |