
കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിതചട്ടം കർശനമായി നടപ്പിലാക്കുമെന്ന് ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും പ്രചാരണത്തിനുപയോഗിക്കുന്ന പരസ്യങ്ങൾ, ബോർഡുകൾ, ബാനറുകൾ എന്നിവയിൽ പുനഃചംക്രമണം ചെയ്യാനാവാത്ത സാമഗ്രികൾ പൂർണമായും ഒഴിവാക്കണം. പൂർണമായും കോട്ടൺ കൊണ്ടോ മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫൈ ചെയ്ത പോളിഎത്തിലീൻ പോലുള്ള പരിസ്ഥിതി സൗഹൃദവും പുനരുപയോഗിക്കാവുന്നതുമായ വസ്തുക്കൾകൊണ്ടോ ഉപയോഗിച്ചവയേ പ്രചാരണത്തിന് ഉപയോഗിക്കാവൂ.
കൊടി തോരണങ്ങൾ, ലഘുലേഖകൾ എന്നിവയും പ്ലാസ്റ്റിക് പിവിസി വിമുക്തമായിരിക്കണം. ഭക്ഷണം വാഴയിലയിലോ, സ്റ്റീൽ അല്ലെങ്കിൽ ഗ്ലാസ്സ് പാത്രങ്ങളിലോ മാത്രം വിതരണം ചെയ്യണം. പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് സാമഗ്രികളുടെ വിതരണസ്വീകരണ കേന്ദ്രങ്ങൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ചു നിക്ഷേപിക്കാൻ ബിന്നുകൾ സ്ഥാപിക്കണം. വോട്ടെടുപ്പ് കഴിഞ്ഞാലുടൻ പ്രചാരണ സാമഗ്രികൾ ശേഖരിച്ച് ഹരിതകർമ സേനയ്ക്ക് യൂസർ ഫീയോടു കൂടി കൈമാറേണ്ടതും സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ഉത്തരവാദിത്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |