ചെറുതുരുത്തി: അതിർത്തി കാക്കുന്ന സൈനികർക്കും അവരുടെ കുടുംബത്തിനും വയറുനിറയെ ഭക്ഷണം, അതും സൗജന്യമായി!. വേറിട്ട ഈ സേവനത്തിലൂടെ മാതൃകയാവുകയാണ് തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ വെട്ടിക്കാട്ടിരിയിലുള്ള 'കഫേ മക്കാനി'. ഇന്ത്യൻ ആർമി, നേവി, എയർഫോഴ്‌സ് ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും ഇവിടെ എത്തിയാൽ പണം നൽകേണ്ട. ലോക്ഡൗണിൽ സ്തംഭിച്ചുനിന്ന കാലത്താണ് കഫേ മക്കാനിയുടെ പുണ്യപ്രവൃത്തിയുടെ തുടക്കം.
ആരോഗ്യപ്രവർത്തകർക്കും പൊലീസുകാർക്കും ആംബുലൻസ് ഡ്രൈവർമാർക്കും ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടിയപ്പോൾ, വീട്ടിൽ നിന്നും സ്റ്റൗവും പാത്രങ്ങളുമെത്തിച്ച് കഞ്ഞിയും ചായയും നൽകിയാണ് ഉടമ അബ്ദുൾ സലാം ഈ ദൗത്യം ആരംഭിച്ചത്. ചെറുപ്പത്തിലേ സൈന്യത്തിൽ ചേരണമെന്ന മോഹമുണ്ടായിരുന്നു സലാമിന്. പക്ഷേ പ്രവാസജീവിതമാണ് വിധി സമ്മാനിച്ചത്. ആ സ്നേഹമാണ് സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷണം നൽകുന്ന ചിന്തയിലേക്കെത്തിച്ചത്.
പൊലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും ലഘുഭക്ഷണവും കുടിവെള്ളവും എപ്പോഴും ഇവിടെ ലഭ്യമാണ്. വെള്ളം വിതരണം ചെയ്യാനായി പ്രത്യേക സൗകര്യവുമുണ്ട്. മേജർ രവി ഉൾപ്പെടെയുള്ള സൈനികർ ഈ പാതയിലൂടെ കടന്നുപോകുമ്പോൾ കഫേ മക്കാനിയിൽ സന്ദർശനം നടത്താറുണ്ട്. ഹോട്ടലിൽ എത്തുന്നവർക്കായി ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ മൂന്ന് ഭാഷകളിലായി തയ്യാറാക്കിയ ലഘുലേഖകൾ വിതരണം ചെയ്യാറുണ്ട്. അതിർത്തി കാക്കുന്ന സൈനികർക്കായി പ്രാർത്ഥിക്കണമെന്ന സന്ദേശമാണതിന്റെ ഉള്ളടക്കം. ഭാര്യ ഷെരീഫയും മക്കളായ ഹബീബ്, മഹബൂബ്, ഹാജിറ, ഫൗസ ആസിഫ് എന്നിവരും അനുജൻ ഷാഹുൽഹമീദും എല്ലാ പിന്തുണയുമായി അബ്ദുൾ സലാമിനൊപ്പമുണ്ട്.
സ്നേഹസമ്മാനങ്ങളുടെ "ഗ്യാലറി"
സൈനികർക്കായി ഹോട്ടലിൽ ഒരു പ്രത്യേക മുറിയുണ്ട്. സൈനികരുടെ ചിത്രങ്ങൾ, മെഡലുകൾ, യൂണിഫോമുകൾ എന്നിവയാൽ അലങ്കരിച്ച ഈ മുറി സൈനികരോടുള്ള ബഹുമാനത്തിന്റെ അടയാളമായാണ് തയ്യാറാക്കിയത്. ഈ വസ്തുക്കളെല്ലാം മക്കാനി സന്ദർശിച്ച സൈനികരുടെ സ്നേഹ സമ്മാനങ്ങളാണ്. ഹോട്ടലിൽ പ്രത്യേകമായി സംഭാവന സ്വീകരിക്കുന്നതിന് ഒരു പെട്ടിയും സജ്ജമാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള തുക കാൻസർ, വൃക്ക രോഗികൾക്കായി നീക്കിവയ്ക്കും.
അതിർത്തി കാക്കുന്ന സൈനികർ നമ്മുടെ വീട്ടിലെത്തുന്ന പ്രിയപ്പെട്ട അതിഥികളാണ്. അവരെ സൗജന്യമെന്ന വാക്ക് കൊണ്ട് ചെറുതാക്കാനല്ല, മറിച്ച് രാജ്യത്തിനായി അവർ ചെയ്യുന്ന ത്യാഗത്തിന് നന്ദി പറയാനാണ് ശ്രമിക്കുന്നത്.'
അബ്ദുൾ സലാം
കഫേ മക്കാനി ഉടമ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |