
കൊല്ലം: കൊല്ലത്ത് മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ. ചോദ്യങ്ങൾ ഉന്നയിക്കാൻ അവസരം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി മാദ്ധ്യമ പ്രവർത്തകൻ ശബ്ദമുയർത്തി പ്രതികരിച്ചു.
വാർത്താസമ്മേളനത്തിൽ ആദ്യം അര മണിക്കൂറോളം മുഖ്യമന്ത്രി സംസാരിച്ചു. പിന്നാലെ പാർട്ടി ചാനലിന്റെ റിപ്പോർട്ടറുടെ ചോദ്യം. അതിന് മറുപടി നൽകിയതിന് പിന്നാലെ പാർട്ടി പത്രത്തിന്റെ റിപ്പോർട്ടറുടെ ചോദ്യം വന്നു. അതിനും മറുപടി നൽകിയതിന് പിന്നാലെ പാർട്ടി ചാനലിന്റെ റിപ്പോർട്ടർ ചോദ്യമുയർത്തി. മറുപടി നൽകിയ മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിച്ച് എഴുന്നേറ്റ് നടന്നു. മറ്റാർക്കും അവസരം കിട്ടിയില്ല.
തങ്ങളുടെ ചോദ്യങ്ങൾ കേൾക്കാൻ നിൽക്കാത്തതെന്തെന്ന് സ്വകാര്യ ചാനലിന്റെ റിപ്പോർട്ടർ ഉച്ചത്തിൽ ചോദിച്ചു. മുന്നോട്ടു നടന്ന മുഖ്യമന്ത്രി തിരിച്ചെത്തി ഡയസിൽ ഇരുന്നു. 'ചോദ്യം മനസിലുണ്ടായാൽ പോര, ചോദിക്കണം. ഇവിടെ ചിലർക്ക് ചില ഉദ്ദേശ്യങ്ങളുണ്ട്. അതാണ് ഇവിടെ നടന്നത്. ഇത് ഏതെങ്കിലും വാർത്താസമ്മേളനത്തിൽ കാണുന്നതാണോ? ചിലർ ചോദിച്ചു. അവരേത് മാദ്ധ്യമമാണെന്ന് താൻ ചോദിച്ചില്ല. മറുപടി വിശദമായി പറഞ്ഞു. ചിലരുടെ മനസിൽ ചോദ്യമുണ്ടാകും. ചോദിച്ചാലല്ലേ മറുപടി പറയാനാകു. എല്ലാവർക്കും ചോദ്യം ചോദിക്കാൻ പത്രസമ്മേളനത്തിൽ സമയം ലഭിക്കില്ല. സമയം കഴിഞ്ഞത് കൊണ്ടാണ് ഞാൻ അവസാനിപ്പിച്ചത്'- ഇത്രയും പറഞ്ഞ ശേഷം മുഖ്യമന്ത്രി മൈക്ക് ഓഫ് ചെയ്തു. മാദ്ധ്യമ പ്രവർത്തകർ വീണ്ടും ചോദ്യങ്ങൾ ചോദിച്ചെങ്കിലും മുഖ്യമന്ത്രി ഗൗനിക്കാതെ മടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |