
പാട്ന: ആവർത്തിച്ചുണ്ടായ സംഭവങ്ങളിൽ നിന്ന് ഒന്നും പഠിച്ചില്ലെന്നത് വ്യക്തമാക്കി ബീഹാറിൽ വീണ്ടും ആൾക്കൂട്ട ദുരന്തം.
ബീഹാറിലെ നളന്ദയിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ട് സ്ത്രീകളുൾപ്പെടെ ഒമ്പത് മരണം. പത്തിലധികം പേർക്ക് പരിക്കേറ്റു.
മഘദ ഗ്രാമത്തിലെ മാ ശീതള ക്ഷേത്രത്തിൽ ഇന്നലെ രാവിലെയാണ് ദുരന്തമുണ്ടായത്. മരിച്ചവരെല്ലാം സ്ത്രീകളാണ്.
ചൈത്ര മാസത്തിലെ അവസാന ചൊവ്വാഴ്ചയായതിനാൽ വൻ തിരക്കാണ് ക്ഷേത്രത്തിലുണ്ടായിരുന്നത്. ആയിരത്തോളം പേർ കൂടുകയും ബാരിക്കേഡുകൾ തകരുകയും ചെയ്തതോടെ സ്ഥിതി വഷളായി. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിലത്തുവീണു. പലരും ബോധരഹിതരായി.
ജില്ലാ കളക്ടറും പൊലീസുമെത്തിയപ്പോഴേക്കും നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
തിരക്ക് നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന് ആരോപിച്ചു. സ്ഥിതി നിന്ത്രണവിധേയമാക്കാൻ പൊലീസ് ക്ഷേത്രം അടച്ചു. പ്രദേശത്ത് സുരക്ഷയൊരുക്കിയിട്ടുണ്ട്. സംഭവത്തിൽ ചീഫ് സെക്രട്ടറി ജില്ലാഭരണ കൂടത്തോട് വിശദീകരണം തേടി. അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചു. ദീപ് നഗർ സ്റ്റേഷൻ ഹൗസ് ഓഫീസറെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി നിതീഷ് കുമാറുമുൾപ്പെടെ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ രണ്ട് ലക്ഷം രൂപയും സംസ്ഥാന സർക്കാർ ആറ് ലക്ഷം രൂപയും പ്രഖ്യാപിച്ചു.
കഴിഞ്ഞ മാസം ബീഹാറിലെ ഈസ്റ്റ് ചമ്പാരനിൽ ആത്മീയ നേതാവ് അനിരുദ്ധാചാര്യയുടെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ നവംബർ ഒന്നിന് ആന്ധ്രാപ്രദേശിലെ ശ്രീ വെങ്കടേശ്വര സ്വാമിക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പത്ത് പേരും ജൂലായ് 27ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള മനസാദേവീക്ഷേത്രത്തിൽ തിക്കിലും തിരക്കിലും എട്ടുപേരും മരിച്ചിരുന്നു.
സുരക്ഷാ സംവിധാനമില്ല
തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോ പൊലീസുകാരോ ക്ഷേത്രത്തിലുണ്ടായിരുന്നില്ല.
ആയിരത്തിലധികം പേർ
എത്തിയിരുന്നു
യാതൊരു ക്രമീകരണങ്ങളുമുണ്ടായിരുന്നില്ലെന്ന് ഭക്തർ പറയുന്നു.
ബാരിക്കേഡുകൾ തകർന്നു
ഭക്തരിൽ ചിലർ ക്യൂ ലംഘിച്ച് കയറാൻ തുടങ്ങിയത് സ്ഥിതി രൂക്ഷമാക്കി
അപകടം അങ്ങേയറ്റം വേദനാജനകമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
- പ്രധാനമന്ത്രി
നരേന്ദ്രമോദി
തിക്കിലും തിരക്കിലുംപെട്ട് നിരവധി ഭക്തർ മരിച്ചെന്ന വാർത്ത അങ്ങേയറ്റം ദുഃഖകരമാണ്. മരിച്ചവരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെ
-രാഷ്ട്രപതി
ദ്രൗപദി മുർമു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |