
കൊച്ചി: നടിയുടെ പീഡനപരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ രഞ്ജിത്തിനെ പൊലീസ് പിടികൂടിയത് കൃത്യമായി നിരീക്ഷിച്ചതിന് ശേഷം. ഇടതുസഹയാത്രികനായ രഞ്ജിത്തിനെതിരെ രണ്ട് തവണയാണ് പീഡന പരാതി വന്നത്. ഇത്തവണ കനത്ത നടപടിയുണ്ടായില്ലെങ്കിൽ സർക്കാരിന് വലിയ തിരിച്ചടിയാകുമെന്ന ബോദ്ധ്യത്തിലാണ് അറസ്റ്റ്. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സർക്കാർ ഇങ്ങനെ ഒരു നടപടി സ്വീകരിച്ചില്ലെങ്കിൽ അത് കനത്ത തിരിച്ചടിയാകുമെന്ന് മനസിലാക്കിയാണ് അതീവ രഹസ്യമായി രഞ്ജിത്തിനെതിരെയുള്ള അന്വേഷണം നടത്തിയത്.
രാഷ്ട്രീയത്തിലുൾപ്പടെ വലിയ സ്വാധീനമുള്ള വ്യക്തിയാണ് രഞ്ജിത്ത്. നേരത്തെയും രണ്ട് പരാതികൾ രഞ്ജിത്തിനെതിരെ വന്നിരുന്നു. ബംഗാളി നടിയും ട്രാൻസ്‌ജെൻഡർ യുവാവും നൽകിയ പരാതി അന്ന് എങ്ങും എത്താതെയായി. ഇപ്പോൾ പുതിയ പരാതിയുമായി നടി രംഗത്തെത്തിയതോടെയാണ് സംവിധായകൻ കുടുങ്ങിയത്. കാരവനിൽ വച്ച് ദേഹത്ത് കയറിപ്പിടിച്ചെന്നും ഉപദ്രവിച്ചെന്നുമാണ് കേസ്.
പീഡനം, അശ്ലീലം കാണിക്കൽ, ലൈംഗികാതിക്രമം, തടഞ്ഞുവയ്ക്കാൽ എന്നീ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയത്. തെളിഞ്ഞാൽ ഒന്ന് മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാം. സിനിമാ സുഹൃത്തുക്കൾക്കൊപ്പം ഇടുക്കിയിലേക്ക് പോകുന്നതിനിടെയാണ് രഞ്ജിത്ത് അറസ്റ്റിലാവുന്നത്. വാഹനത്തിന് കുറുകെ പൊലീസ് വണ്ടിയെത്തി തടഞ്ഞാണ് പിടികൂടിയത്. തുടർന്ന് തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തിച്ച് മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തു. നടി എന്തിനെന്നോടിങ്ങനെ ചെയ്യുന്നുവെന്നായിരുന്നു രഞ്ജിത്തിന്റെ ചോദ്യം. തന്നോട് നിരന്തരം പകയോട് കൂടി പെരുമാറുന്നുവെന്നായിരുന്നു സംവിധായകൻ പൊലീസിനോട് പറഞ്ഞത്.
നടി ഡിജിപിക്കും കൊച്ചി സെൻട്രൽ പൊലീസിനുമാണ് പരാതി നൽകിയത്. രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പുതിയ പരാതിക്കാരി. കാരവനിൽ അനുമതിയില്ലാതെ പ്രവേശിച്ച ശേഷം രഞ്ജിത്ത് കടന്നുപിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് പരാതി. എതിർത്തപ്പോൾ പിൻവാങ്ങി. എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിക്കാണ് അന്വേഷണ ചുമതല. നടിയുടെ മൊഴി രണ്ടു ദിവസം മുമ്പാണ് വനിതാ പൊലീസ് സ്റ്റേഷനിൽ രഹസ്യമായി രേഖപ്പെടുത്തിയത്. തുടർന്നാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് പൊലീസ് കടന്നത്. കേസെടുത്തതും തുടർനടപടികളും അതീവ രഹസ്യമായാണ് നടത്തിയത്. പരാതി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേശ്വറിന് കൈമാറിയിരുന്നു. നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്നാണ് പൊലീസ് പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |