
കൊച്ചി: സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യമാണ്. ഈ ചൂടിലും സ്ഥാനാർത്ഥികളും പാർട്ടിക്കാരും മെല്ലാവരും പ്രചരണങ്ങളുമായി മുന്നിൽ തന്നെയുണ്ട്. ഇതിനിടെ തൃപ്പൂണിത്തുറ മണ്ഡലത്തിലെ ട്വന്റി20 സ്ഥാനാർത്ഥിയും നടിയുമായ അഞ്ജലി നായരുടെ വാക്കുകളാണ് ചർച്ചയാകുന്നത്. പ്രചാരണത്തിന് പോയി തനിക്ക് ടാൻ അടിച്ചെന്നും മുഖമൊക്കെ മാറിപ്പോയെന്നുമാണ് അഞ്ജലി പറയുന്നത്. അതൊന്നും കാര്യമാക്കുന്നില്ലെന്നും തിരഞ്ഞെടുപ്പ് മാത്രമാണ് മനസിലെന്നും പറയുന്നു.
'ടാൻ അടിച്ചിരിക്കുകയാണ്. ഫുൾ ടാൻ ആണ്. എന്റെ മുഖമൊക്കെ മാറിപ്പോയി. പക്ഷേ അതൊന്നും ഞാൻ നോക്കുന്നില്ല. ഇപ്പോൾ തിരഞ്ഞെടുപ്പ് മാത്രമെ ഉള്ളൂ മനസിൽ. എന്നെക്കാളും വെയിൽ കൊള്ളുന്നത് കൂടെ വരുന്നതവരാണ്'- അഞ്ജലി പറഞ്ഞു. ഞാൻ ചെയ്ത സിനിമകളിൽ ഡൾ മേക്കപ്പായിരുന്നു എന്റേത്. ഇപ്പോഴൊരു ഷൂട്ടുംഗിന് പോകേണ്ടി വന്നാൽ മേക്കപ്പുകാർക്ക് എന്റെ അടുത്ത് വരേണ്ടി വരില്ല. അത്യാവശ്യം നന്നായിട്ട് ഡള്ളായിട്ടുണ്ട്. ദൃശ്യത്തിലും ഡൾ മേക്കപ്പായിരുന്നു. അതൊന്നും ഞാനിപ്പോൾ കാര്യമാക്കുന്നില്ല'- നടി പറഞ്ഞു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ അഞ്ജലിയെ വിമർശിച്ചും പരിഹസിച്ചും നിരവധിപേർ രംഗത്തെത്തുന്നുണ്ട്.
അതേസമയം, തന്റെ ബാലറ്റിലെയും വോട്ടിംഗ് യന്ത്രത്തിലെയും പേര് മാറ്റണം എന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം അഞ്ജലി നായർ ഹെെക്കോടതിയെ സമീപിച്ചിരുന്നു. തന്റെ പേര് ബാലറ്റിലും വോട്ടിംഗ് യന്ത്രത്തിലും അഞ്ജലി പി വി എന്നാണെന്നും ഇതിന് പകരം വോട്ടർമാർക്ക് പരിചിതമായ അഞ്ജലി നായർ എന്നാക്കിമാറ്റണമെന്നാണ് നടിയുടെ ആവശ്യം.
യഥാർത്ഥ പേരായ അഞ്ജലി പി വി വോട്ടർമാർക്ക് പരിചിതമല്ലെന്നും ഇത് തനിക്ക് കിട്ടേണ്ട വോട്ടുകൾ കുറയുന്നതിന് കാരണമാകുമെന്നുമാണ് അഞ്‌ജലി നായർ ഹർജിയിൽ പറയുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പോസ്റ്ററുകളിലും പേര് അഞ്ജലി നായർ എന്നാണെന്നും ബാലറ്റിൽ പേര് മാറിയാൽ വോട്ടർമാർക്ക് ആശയക്കുഴപ്പം ഉണ്ടാകുമെന്നും അഞ്ജലി വ്യക്തമാക്കുന്നു.
ഹർജി പരിഗണിച്ച ഹൈക്കോടതി ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി. തിരഞ്ഞെടുപ്പ് പ്രക്രിയ ഇത്രത്തോളമായ സമയം കോടതി ഇടപെടൽ പ്രായോഗികമാകുമോ എന്നതിൽ സംശയമാണ്. നടി നോമിനേഷനിൽ നൽകിയ പേരാണ് ബാലറ്റിൽ വന്നത്. കഴിഞ്ഞദിവസം വീടുകളെത്തി വയോധികരുടെ വോട്ടിംഗടക്കം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് നടിയുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |