
ലക്‌നൗ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഇംപാക്ട് പ്ലെയറായി ഇറങ്ങിയ സമീർ റിസ്‌വിയുടെ ബാറ്റിംഗ് മികവിൽ ഡൽഹി ക്യാപിറ്റൽസ് 6 വിക്കറ്റിന് ലക്‌നൗ സൂപ്പർ ജയ്‌ന്റ്സിനെ കീഴടക്കി.
ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ സൂപ്പർ ജയ്‌ന്റ്സ് 18.4 ഓവറിൽ 141 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ ഡൽഹി 26/ 4 എന്ന നിലയിൽ തുടക്കത്തിൽ തകർന്നെങ്കിലും
വെടിക്കെട്ട് അർദ്ധ സെഞ്ച്വറിയുമായി കളം നിറഞ്ഞ റിസ്‌വി (47 പന്തിൽ പുറത്താകാതെ 70) ടീമിന്റെ രക്ഷകനായി. ട്രിസ്റ്റൻ സ്റ്റബ്‌സിനെ (പുറത്താകാതെ 32 പന്തിൽ 39) കൂട്ടുപിടിച്ച് പിന്നീട് വിക്കറ്റ് നഷ്‌ടപ്പെടുത്താതെ റിസ്‌വി അനായാസം 17.1 ഓവറിൽ ഡൽഹിയെ വിജയതീരത്തെത്തിച്ചു (145/4).
തകർക്കപ്പെടാത്ത അഞ്ചാം വിക്കറ്റിൽ റിസ്‌വിയും സ്റ്റബ്‌സും 76 പന്തിൽ 119 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഡൽഹിയുടെ ഏറ്റവും വലിയ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണിത്. നേരത്തേ കെ.എൽ രാഹുലിനെ ഡൽഹി ഇന്നിംഗ്‌സിലെ ആദ്യ പന്തിൽ തന്നെ മുഹമ്മദ് ഷമി ഗോൾഡൻ ഡക്കാക്കി.ക്യാപ്ടൻ അക്ഷർ പട്ടേൽ (0),നിതീഷ് റാണ (15), പതും നിസ്സാങ്ക (1) എന്നിവർ നിരാശപ്പെടുത്തി. പ്രിൻസ് യാദവ് രണ്ട് വിക്കറ്റ് വീഴ്‌ത്തി.
ലക്നൗവിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ അക്ഷർ പട്ടേൽ ആതിഥേയരെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ക്യാപ്ടന്റെ തീരുമാനം ശരിവച്ച ് ഡൽഹി ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്തതോടെ ലക്‌നൗ പരുങ്ങലിലായി. 48/1ൽ നിന്ന് ഒരുഘട്ടത്തിൽ അവർ 71/5ലേക്ക് കൂപ്പുകുത്തി. അബ്ദുൾ സമദ് (25 പന്തിൽ 36),ഓപ്പണർ മിച്ചൽ മാർഷ് (28 പന്തിൽ 35) എന്നിവർക്ക് മാത്രമാണ് ലക്‌നൗ ബാറ്റർമാരിൽ പിടിച്ചു നിൽക്കാനായുള്ളൂ. ക്യാപ്‌ടൻ റിഷഭ് പന്ത് (7),ആയുഷ് ബധോനി (0),നിക്കോളാസ് പൂരാൻ (8), എയ്‌ഡൻ മർക്രം (11), മുകുൾ ചൗധരി (14) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഡൽഹിക്കായി നടരാജനും ലുങ്കി എൻഗിഡിയും മൂന്ന് വിക്കറ്റ് വീതവും കുൽദീപ് രണ്ട് വിക്കറ്റും വീഴ്‌ത്തി.
ഇന്ന്
കൊൽക്കത്ത- ഹൈദരാബാദ്
(രാത്രി 7.30 മുതൽ)
കൂപ്പർ ഗുജറാത്തിനെ
കൂപ്പുകുത്തിച്ചു
മുല്ലൻപൂർ: ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റൻസിനെതിരെ തോൽവി മുന്നിൽക്കണ്ട പഞ്ചാബ് കിംഗ്‌സിന് നാടകീയ ജയം സമ്മാനിച്ച് ഓസ്ട്രേലിയൻ യുവതാരം കൂപ്പർ കോണോലി താരമായി. ഒരു ഭാഗത്ത് വിക്കറ്റ് പോകുമ്പോഴും പതറാതെ പൊരുതിയ കൂപ്പർ 5 വീതം സിക്സും ഫോറും ഉൾപ്പെടെ പുറത്താകാതെ 44 പന്തിൽ 72 റൺസ് നേടിയാണ് പഞ്ചാബിന്റെ വിജയശില്പിയായത്.കൂപ്പറിന്റെ ആദ്യ ഐ.പി.എൽ മത്സരമായിരുന്നു ഇത്.
ഗുജറാത്ത് ടൈറ്റാൻസനിതിരെ മൂന്ന് വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ ജയം.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നൽകിയ 163 റൺസിന്റെ ലക്ഷ്യം അഞ്ചു പന്തുകളും മൂന്നു വിക്കറ്റുകളും ബാക്കി നിറുത്തിയാണ് പഞ്ചാബ് മറികടന്നത്.
അതേസമയം ബാറ്റിംഗിനിടെ ക്യപ്‌ടൻ ശ്രേയസ് അയ്യർക്ക് പരിക്കേറ്റത് പഞ്ചാബിന് തിരിച്ചടിയാണ്.
അർജനീറ്നയ്‌ക്ക് വമ്പൻ ജയം,
കണ്ണീരണിഞ്ഞ് മെസി
ബ്യൂണസ് ഐറിസ്: ലോകകപ്പിന് മുന്നോടിയായുള്ല സൗഹൃദ മത്സരത്തിൽ അർജനറീന 5-0ത്തിന് സാംബിയയെ കീഴടക്കി.അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ നടന്ന മത്സരം സ്വന്തം നാട്ടിൽ ഇതിഹാസതാരം ലയണൽ മെസിയുടെ അവസാന അന്താരപാഷ്ട്ര മത്സരമായും വിലയിരുത്തപ്പെടുന്നുണ്ട്. കിക്കോഫിന് മുൻപ് ദേശീയ ഗാനം ആലപിക്കുന്നതിനായി താരങ്ങൾ അണിനിരന്നപ്പോൾ വികാരാധീനനായി മെസി കണ്ണീരോടെ നിൽക്കുന്ന വീഡിയോ വൈറലായി. ഗാലറിയിൽ മെസി, മെസിയെന്ന് ആർത്തുവിളിച്ച ആരാധകർ താരത്തിനായി ബാനറുകളും ഉയർത്തി.മത്സരത്തിൽ ഒരു ഗോളും അസിസ്റ്റുമായി മെസി കളം നിറഞ്ഞു.
ബ്രസീലിനും പോർച്ചുഗലിനും ജയം
മറ്റ് സൗഹൃദ പോരാട്ടങ്ങളിൽ ബ്രസീൽ 3-1 ക്രൊയേഷ്യയേയും പോർച്ചുഗൽ 2-0ത്തിന് യു.എസ്.എയേയും കീഴടക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |