
ക്യാന്‍സറിന് വരെ സാദ്ധ്യത
തിരുവനന്തപുരം: കറുത്ത കണ്ടൈനറില്‍ പായ്ക്ക് ചെയ്ത ഭക്ഷണം എത്ര രുചിയുള്ളതാണെങ്കിലും അതില്‍ മയങ്ങരുത്. കൊടും അപകടകാരിയാണിവ. ക്യാന്‍സറിനും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കും കാരണമാകുന്ന ഫ്‌ലേം-റിട്ടാര്‍ഡന്റ് കെമിക്കലുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
ഇ- വേസ്റ്റായി ഉപേക്ഷിക്കുന്ന കമ്പ്യൂട്ടര്‍, ടി.വി തുടങ്ങിയ ഉപകരണങ്ങള്‍ ഉരുക്കിയെടുക്കുമ്പോള്‍ ലഭിക്കുന്ന കറുത്ത മിശ്രിതമാണ് പാത്ര നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ബിരിയാണി, ഫ്രൈഡ് റൈസ്, നൂഡില്‍സ് ഒക്കെ നല്ല ചൂടോടെ ഇതില്‍ നിറയ്ക്കും. ഇതോടെ, രാസപദാര്‍ത്ഥങ്ങളുടെ പ്രതിപ്രവര്‍ത്തനമുണ്ടാകുന്നു. രാസപദാര്‍ത്ഥം കലര്‍ന്ന ഭക്ഷണം രോഗം ക്ഷണിച്ചുവരുത്തും. കമ്പ്യൂട്ടറിനും മറ്റും തീ പിടിക്കാതിരിക്കാന്‍ ചില രാസവസ്തുക്കള്‍ ചേര്‍ക്കാറുണ്ട്. ഉരുക്കിയെടുക്കുന്ന മിശ്രിതത്തില്‍ ഇതും കലരുന്നു. വെളുത്ത നിറത്തിലുള്ള പോളിപ്രൊപ്പിലീന്‍ കണ്ടെയ്‌നറുകളില്‍ (ഫുഡ്ഗ്രേഡ് പ്ലാസ്റ്റിക്) ഭക്ഷണം വാങ്ങുന്നതാണ് സുരക്ഷിതം.
കെപ്‌കോയിലും, റെയില്‍വേയിലും
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെപ്‌കോയില്‍ കറുത്ത കണ്ടെയ്‌നറിലാണ് പാഴ്‌സല്‍ ഭക്ഷണങ്ങള്‍ നല്‍കുന്നത്. റെയില്‍വേയിലും കറുത്ത കണ്ടൈനറുകളില്‍ ഭക്ഷണം നല്‍കുന്നത് കാണാം. അലുമിനിയം ഫോയില്‍ പേപ്പറുകൊണ്ടുള്ള കണ്ടെയ്‌നറുകള്‍ക്ക് പുറമെയാണ് ഇവ. ആരോഗ്യ സുരക്ഷ ഉറപ്പാക്കേണ്ട സര്‍ക്കാര്‍ തന്നെ കണ്ണടയ്ക്കുന്നെന്ന് സാരം.
ചെടികള്‍ വളര്‍ത്താനുപയോഗിക്കുന്ന കറുത്ത കണ്ടെയ്‌നറുകളിലാണ് ഇപ്പോള്‍ ചൂടുഭക്ഷണം വ്യാപകമായി വില്‍ക്കുന്നത്. ഫുഡ്ഗ്രേഡ് പ്‌ളാസ്റ്റിക്കുകളാണ് ഭക്ഷണം പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കേണ്ടത്. എന്നാല്‍ ഫുഡ്ര്ഗ്രേഡ് ഏതാണെന്ന് തിരിച്ചറിയാനുള്ള സംവിധാനം ഗവ. ലാബുകളില്‍ ഇല്ല - റംല കെ.എ, ഗവ. ചീഫ് അനലിസ്റ്റ്, ഭക്ഷ്യസുരക്ഷാ വിഭാഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |