തൃശൂർ : കഴിഞ്ഞ പത്ത് വർഷത്തെ ഇടതുഭരണം കേരളത്തെ സാമ്പത്തിക ദുരന്തത്തിലേക്ക് എത്തിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. വികസിത തൃശൂർ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേന്ദ്രം ഒന്നും തരുന്നില്ലെന്ന് പറഞ്ഞ് എൽ.ഡി.എഫ് എപ്പോഴും കരയുകയാണ്. അതിനാൽ വികസനം നടത്താനാകുന്നില്ല എന്നാണ് പറയുന്നത്. യഥാർത്ഥത്തിൽ കേരളം 18 വലിയ സംസ്ഥാനങ്ങളിൽ 15ൽ താഴെ സ്ഥാനത്താണ്. യുവാക്കളുടെയും വരും തലമുറകളുടെയും ഭാവി മുന്നിൽക്കണ്ട് സാമ്പത്തിക വികസന പ്രവർത്തനം നടത്താൻ സാധിക്കുന്ന ഉൾക്കാഴ്ചയുള്ളവരുടെ നേതൃത്വത്തിൽ ഭരണം വന്നില്ലെങ്കിൽ കേരളത്തിന്റെ ഭാവി ദുരന്തസമാനമായിരിക്കും. ഭാരതം പോയിക്കൊണ്ടിരിക്കുന്നത് 21-ാം നൂറ്റാണ്ടിന്റെ യാത്രയുടെ ഭാഗമായാണ്. മൂന്ന് സംസ്ഥാനങ്ങളിൽ ഇടത് ആശയങ്ങൾ ആയിരുന്നു ഭരിച്ചിരുന്നത്. ബംഗാൾ, ത്രിപുര, കേരളം ഈ മൂന്ന് സംസ്ഥാനങ്ങളും രാജ്യത്തിന്റെ വികസനയാത്രയിൽ എവിടെയുമില്ല. ത്രിപുര മാറിച്ചിന്തിച്ചു. അതിനാൽ അവിടെ മാറ്റത്തിന്റെ സൂര്യപ്രഭ എത്തിക്കുകയാണെന്നും അവർ പറഞ്ഞു.
ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. മണപ്പുറം ഗ്രൂപ്പ് എം.ഡി നന്ദകുമാർ, ലിയോ ഗ്രൂപ്പ് ടി.പി.അനന്തരാമൻ, അനൂപ് ശങ്കർ, ഉണ്ണിക്കൃഷ്ണൻ, ശ്രീരഞ്ജ്, എൻ.ഡി.എ സ്ഥാനാർത്ഥി പത്മജാവേണുഗോപാൽ, അഡ്വ.കെ.ആർ.ഹരി, രഘുനാഥ് സി.മേനോൻ, പൂർണിമ സുരേഷ്, ഡോ.വി.ആതിര, മുംതാസ് താഹ, അഡ്വ.രേഷ്മ മേനോൻ, വിനോദ് കൃഷ്ണ, രവികുമാർ ഉപ്പത്ത്, ദിനേഷ്‌കുമാർ കരിപ്പേരിൽ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |