
തിരുവനന്തപുരം: സി.പി.എമ്മിന് എസ്.ഡി.പി.ഐയുമായി യാതൊരു വിധത്തിലുമുള്ള തിരഞ്ഞെടുപ്പ് ധാരണയും ഇല്ലെന്നും നേമത്ത് ഉൾപ്പെടെ അവരുടെ സഹായം സ്വീകരിക്കുന്നുണ്ടെങ്കിൽ അത് രാഷ്ട്രീയ സാഹചര്യം കൊണ്ടാണെന്നും സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി. വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
എസ്.ഡി.പി.ഐയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല.
സാഹചര്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ കണക്കിലെടുത്തു രാഷ്ട്രീയ സമീപനം സ്വീകരിക്കുന്നതിനെ അവസരവാദമെന്നു പറയാനാവില്ല. ഓരോ തിരഞ്ഞെടുപ്പിലും പുതിയ സാഹചര്യം രൂപപ്പെട്ടുവരാം. അപ്പോൾ ഏതെങ്കിലും സംഘടനയുടെ സ്വഭാവ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കേണ്ടതില്ല. ഒരു മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി ജയിക്കില്ലെന്ന് ഉറപ്പുവരുത്താൻ എൽ.ഡി.എഫിന് എസ്.ഡി.പി.ഐ പിന്തുണ പ്രഖ്യാപിച്ചു. എസ്.ഡി.പി.ഐ നിലപാടുകളെ എന്നും സി.പി.എം വിമർശിച്ചു പോരുന്നുണ്ട്. 1977ലെ അടിയന്തരാവസ്ഥ ഘട്ടത്തിൽ ബി.ജെ.പിയുടെ ആദ്യരൂപമായ ജനസംഘവുമായി ചേർന്നു മത്സരിച്ചത്, പത്രമാദ്ധ്യമങ്ങളുടെ അടക്കം വായ്മൂടി കെട്ടിയുള്ള അടിയന്തരാവസ്ഥയുടെ ചങ്ങലക്കെട്ടു പൊട്ടിക്കാനാണ്. എസ്.ഡി.പി.ഐയുമായി ചർച്ച നടത്തി യു.ഡി.എഫ് കാസർകോട്ടെ സ്ഥാനാർത്ഥിയെ പിൻവലിപ്പിച്ചിരുന്നല്ലോ?. ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടി യു.ഡി.എഫിന്റെ ഘടകകക്ഷിയെ പോലെ പ്രവർത്തിക്കുന്നുണ്ടല്ലോ. സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ സംസ്ഥാനത്ത് ഒരു ഡീലും നിലവിലില്ല. യു.ഡി.എഫുമായാണ് ബി.ജെ.പിയുടെ ഡീൽ.
ബി.ജെ.പിയുടെ കൂട്ടുകക്ഷിയായി നിൽക്കുന്ന ട്വന്റി 20യുമായി എറണാകുളം ജില്ലയിൽ തദ്ദേശസ്ഥാപനത്തിൽ കോൺഗ്രസ് ഒരുമിച്ച് ഭരിക്കുന്നുണ്ടല്ലോ. സർക്കാരിന്റെ ജനക്ഷേമ വികസന പ്രവർത്തനങ്ങൾ ചർച്ചചെയ്താൽ അത് എൽ.ഡി.എഫിന് ഗുണകരമാവും. അത് തിരിച്ചറിഞ്ഞ് ചർച്ചകൾ ഒതുക്കി നിർത്തുകയാണ് ഇത്തരം ആരോപണങ്ങളിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്. കേരളത്തിന്റെ മതനിരപേക്ഷ മനസ് ഇത് തിരിച്ചറിയും.
വയനാട്ടിലെ ദുരിതബാധിതർക്ക് വീടു നൽകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നിരത്തുന്ന കണക്കുകളിൽ ദയനീയഅവ്യക്തതയാണ്. അക്കാര്യത്തിൽ ഭേദപ്പെട്ട പ്രവർത്തനമാണ് മുസ്ലീം ലീഗിന്റേതെന്നും ബേബി ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |