SignIn
Kerala Kaumudi Online
Tuesday, 07 April 2026 7.58 PM IST

അന്ത്യശാസനം ഉടൻ അവസാനിക്കും : ട്രംപിന് മുന്നിൽ പതറാതെ ഇറാൻ

Increase Font Size Decrease Font Size Print Page
pic


 ഹോർമുസ് തുറക്കില്ലെന്ന്
 45 ദിവസത്തെ വെടിനിറുത്തൽ നിർദ്ദേശം തള്ളി
 റെവല്യൂഷണറി ഗാർഡ് ഇന്റലിജൻസ് മേധാവിയെ വധിച്ച് ഇസ്രയേൽ

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് തുറക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്ത്യശാസനം മുഴക്കിയിട്ടും കുലുക്കമില്ലാതെ ഇറാൻ. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30ന് മുമ്പ് കരാറിലെത്തിയില്ലെങ്കിൽ ഇറാനെ പൂർണമായി തകർക്കുമെന്ന് ട്രംപ് പറയുന്നുണ്ടെങ്കിലും വഴങ്ങില്ലെന്ന നിലപാടാണ് ഇറാന്. ട്രംപിന്റെ മുന്നറിയിപ്പ് അപ്രസക്തമാകാതിരിക്കാൻ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിൽ തിരക്കിട്ട ചർച്ചകളും തുടരുന്നുണ്ട്.

എന്നാൽ അടിയന്തര വെടിനിറുത്തലിനായി പാകിസ്ഥാൻ, തുർക്കി, ഈജിപ്റ്റ് എന്നിവർ ആവിഷ്കരിച്ച സമാധാന കരാർ ഇറാൻ തള്ളി. ഹോർമുസ് ഉടൻ തുറക്കില്ലെന്നും അറിയിച്ചു. താത്കാലിക വെടിനിറുത്തലല്ല, പകരം യുദ്ധം പൂർണമായി നിറുത്തുകയാണ് വേണ്ടതെന്ന് ഇറാൻ വ്യക്തമാക്കി. ഹോർമുസിലൂടെയുള്ള കപ്പൽ യാത്രയ്ക്ക് പ്രോട്ടോക്കോൾ വേണം, രാജ്യത്തിന് മേലുള്ള ഉപരോധങ്ങൾ നീക്കണം തുടങ്ങിയ ഡിമാൻഡുകളും മുന്നോട്ടുവച്ചു.

രണ്ട് ഘട്ടങ്ങളായി തിരിച്ച സമാധാന കരാറിന്റെ ആദ്യ ഭാഗത്ത് 45 ദിവസത്തെ വെടിനിറുത്തലാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിനുള്ളിൽ ചർച്ച നടത്തി സ്ഥിര ധാരണയിലെത്താമെന്നും ചൂണ്ടിക്കാട്ടി. യു.എസിന്റെ സമയപരിധികൾ അംഗീകരിക്കാൻ തയ്യാറല്ലെന്നാണ് ഇറാന്റെ നിലപാട്.

തുടരുന്ന ആക്രമണങ്ങൾ

റെവല്യൂഷണറി ഗാർഡിന്റെ ഇന്റലിജൻസ് മേധാവി മജീദ് ഖദേമിയെ ഇസ്രയേൽ വ്യോമാക്രമണത്തിലൂടെ വധിച്ചതും അസലുയേയിലെയും മർവ്‌ദശ്‌തിലെയും പെട്രോകെമിക്കൽ കേന്ദ്രങ്ങളിൽ ബോംബിട്ടതും ഇറാനെ ചൊടിപ്പിച്ചു. റെവല്യൂഷണറി ഗാർഡിന്റെ മുൻ ഇന്റലിജൻസ് മേധാവി മുഹമ്മദ് കസേമിയും കഴിഞ്ഞ ജൂണിൽ യു.എസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. ഇറാനിലെ ഏറ്റവും വലിയ പെട്രോകെമിക്കൽ കേന്ദ്രമാണ് അസലുയേ. ഇറാന്റെ തിരിച്ചടിയുണ്ടാകാമെന്നതിനാൽ ഗൾഫ് രാജ്യങ്ങളിലെ പെട്രോകെമിക്കൽ കേന്ദ്രങ്ങൾ ജാഗ്രതയിലാണ്.

ഇന്നലെ പുലർച്ചെ യു.എസും ഇസ്രയേലും ചേർന്ന് നടത്തിയ വ്യോമാക്രമണത്തിൽ 25ലേറെ പേരാണ് ഇറാനിൽ കൊല്ലപ്പെട്ടത്. ടെഹ്റാനിലെ ഷെരീഫ് യൂണിവേഴ്സിറ്റി ഒഫ് ടെക്നോളജിയുടെ ഡാറ്റാ സെന്ററിൽ മിസൈൽ പതിച്ചു. തൊട്ടടുത്ത പ്രകൃതി വാതക വിതരണ കേന്ദ്രം തകർന്നു. എസ്‌ലാം‌ഷഹർ, ക്വോം തുടങ്ങിയ നഗരങ്ങളിൽ ജനവാസ കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു.


ഞങ്ങളുടെ നിലപാടുകളും ആവശ്യങ്ങളും മദ്ധ്യസ്ഥതയ്ക്ക് ശ്രമിക്കുന്ന രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. അന്ത്യശാസനങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ വഴങ്ങില്ല.

- ഇസ്‌മയിൽ ബാഗേയി,

വക്താവ്, ഇറാൻ വിദേശകാര്യ മന്ത്രാലയം

-----------------------------------

# യു.എസ് ലക്ഷ്യം യുറേനിയം മോഷണമെന്ന് ഇറാൻ

 രാജ്യത്ത് വെടിവച്ച് വീഴ്ത്തിയ യു.എസ് യുദ്ധവിമാനത്തിലെ പൈലറ്റിനെ രക്ഷിക്കാൻ നടന്ന അമേരിക്കൻ ദൗത്യം യുറേനിയം മോഷ്ടിക്കാനുള്ള ശ്രമമായിരിക്കാമെന്ന് ഇറാന്റെ ആരോപണം. പൈലറ്റ് ഒളിവിൽ കഴിഞ്ഞെന്ന് പറയുന്ന കോഗിലുയേ ബോയർ-അഹ്‌മ്മദ് പ്രവിശ്യയിൽ നിന്ന് അകലെ ഇസ്ഫഹാനിൽ യു.എസ് വിമാനങ്ങൾ ഇറങ്ങിയതിന്റെ ലക്ഷ്യം സംശയാസ്പദമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം

 ജനുവരിയിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ അറസ്റ്റിലായ ആളെ ഇറാൻ തൂക്കിലേറ്റി

 യു.എസ് പടക്കപ്പലിനെ ആക്രമിച്ച് തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് തുരത്തിയെന്നും ഇസ്രയേലി ചരക്കുകപ്പലിനെ ലക്ഷ്യമിട്ടെന്നു ഇറാൻ

 ഇറാനിലെ ടെഹ്റാനിൽ എയർപോർട്ടുകൾ ആക്രമിച്ച് ഇസ്രയേൽ

 ഇസ്രയേലിലെ ഹൈഫയിൽ ഇറാന്റെ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടു. ഏയ്‌ലറ്റിന് നേരെ യെമനിലെ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം. ജെറുസലേമിലും ഗ്രേറ്റർ ടെൽ അവീവിലും സ്ഫോടനം

 വടക്കൻ കുവൈറ്റിൽ ഇറാനിയൻ വ്യോമാക്രമണത്തിനിടെ 6 പേർക്ക് പരിക്ക്. യു.എ.ഇയിലെ അബുദാബിയിൽ ഒരാൾക്ക് പരിക്ക്. ഫുജൈറയിൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിക്ക് നേരെ ആക്രമണം. സൗദിക്ക് നേരെയുള്ള ആക്രമണശ്രമം തകർത്തു

 ഹോർമുസ് വിഷയത്തിൽ ചർച്ച നടത്തി ചൈനയും റഷ്യയും

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.