
തിരുവനന്തപുരം : 23 ദിവസം നീണ്ട പരസ്യ പ്രചാരണത്തിന് തിരശീലയിട്ട് സംസ്ഥാനത്ത് മുന്നണികളുടെ നേതൃത്വത്തിൽ ആവേശം അലയടിച്ച് കൊട്ടിക്കലാശം. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. ഒരു മാസത്തിൽ താഴെ മാത്രം നീണ്ടു നിന്ന പ്രചാരണം ഇന്ന് വൈകിട്ട് ആറു മണിയോടെയാണ് അവസാനിച്ചത്
പാർട്ടി പതാകകളുമായി മുന്നു മുന്നണികളുടെയും പ്രവർത്തകർ പ്രധാന ജംഗ്ഷനുകളിൽ ഒത്തു കൂടിയാണ് കൊട്ടിക്കലാശം കളർഫുൾ ആക്കിയത്. പലയിടങ്ങളിലും സ്ഥാനാർത്ഥികൾ ക്രെയിനിൽ കയറി ആകാശത്തേക്ക് ഉയർന്നത് ആവേശം ഇരട്ടിയാക്കി. ബൈക്കിലും സ്കൂട്ടറുകളിലും കാറുകളും ഓട്ടോകളിലും ടിപ്പറിലും ലോറികളിലുമായി പ്രവർത്തകർ എത്തി. ചിലയിടങ്ങളിൽ പ്രവർത്തകർ തമ്മിൽ ചെറിയ തോതിൽ ഏറ്റുമുട്ടലും ഉണ്ടായി.
അതേസമയം പ്രളയ ദുരന്തത്തിൽ സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി റാന്നിയിലും ആറൻമുളയിലും യു.ഡി,എഫ് കൊട്ടിക്കലാശം ഒഴിവാക്കി കുത്തിയിരുന്ന് പ്രതിഷേധിച്ചു. പുതുപ്പള്ളിയിൽ കൊട്ടിക്കലാശത്തിന് മാറ്റിവച്ച തുക ഉപയോഗിച്ച് ഒരു വീട് നിർമ്മിച്ചു നൽകുമെന്നായിരുന്നു യു.ഡി,എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചത്.
മൂന്നാം ഭരണത്തിന് കേരളം വഴിയൊരുക്കുമെന്ന ആത്മവിശ്വാസമാണ് എൽ.ഡി.എഫിനുള്ളത്. 100 സീറ്റോടെ ഭരണം തിരിച്ചു പിടിക്കുമെന്നാണ് യു.ഡി.എഫിന്റെ ദൃഢവിശ്വാസം. നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറക്കാനും മൂന്നിരട്ടിയിലേറെയാക്കാനുമാണ് ബി.ജെ.പിയുടെ പോരാട്ടം. എല്ലാം ജനത്തിന്റെ കൈയിലാണ്.
കേരളം വ്യാഴാഴ്ച ബൂത്തിലേക്ക് നീങ്ങാനിരിക്കെ, ഉത്ക്കണ്ഠയും ആകാംക്ഷയും നിറയുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |