
ഗുവാഹത്തി: ഐപിഎല്ലിൽ കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെ രാജസ്ഥാൻ റോയൽസ് 27 റൺസിന് തോൽപ്പിച്ചിരുന്നു. മഴ കാരണം 11 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാൻ റോയൽസ് മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തിൽ 150 റൺസ് നേടി. ഓപ്പണർമാരായ യശസ്വി ജെയ്‌സ്വാളും (32 പന്തിൽ പുറത്താകാതെ 77), 15കാരനായ വൈഭവ് സൂര്യവംശിയും (14 പന്തിൽ 39) നൽകിയ വമ്പൻ തുടക്കമാണ് ടീമിനെ മികച്ച സ്‌കോറിലെത്തിച്ചത്.
ലോകോത്തര ബൗളിംഗ് താരം ബുംറയെ ആദ്യ ഓവറിലെ ആദ്യ പന്തിൽ സിക്‌സർ പറത്തിയ സൂര്യവംശി അതേ ഓവറിൽ മറ്റൊരു സിക്‌സും അടിച്ചതോടെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി. ഇപ്പോഴിതാ മത്സരശേഷം വൈഭവിനെക്കുറിച്ച് മുംബയ് ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.
'16-17 വയസുള്ള ഒരുകുട്ടി കളിക്കുന്ന രീതി കാണുന്നത് കൗതുകകരമാണ്. മത്സരത്തിന് മുൻപുള്ള തയ്യാറെടുപ്പിനിടെ ഞങ്ങളവനെക്കുറിച്ച് വളരെ ചർച്ചചെയ്‌തു. അവന്റെ ബാറ്റിംഗ്, നിർഭയത്വം, ബാറ്റിംഗ്‌രീതി എല്ലാം അതിശയകരമാണ്. ഭാവിയിലേക്ക് വൈഭവിന് എല്ലാവിധ ആശംസകളും.' പാണ്ഡ്യ പറഞ്ഞു.
80 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയശേഷമാണ് വൈഭവ് പുറത്തായത്. ജെയ്‌സ്വാളും വൈഭവും ഒൻപത് സിക്‌സറുകളാണ് കൂട്ടുകെട്ടിൽ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബയ്‌ക്ക് ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ 123 റൺസാണ് നേടിയത്. റിയാൻ റിക്കിൾട്ടൺ (8), രോഹിത്ത് ശർമ്മ (5), സൂര്യകുമാർ യാദവ് (6), തിലക് വർമ്മ (14), ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ (9)എന്നിങ്ങനെ മുംബയ് ബാറ്റർമാരെല്ലാം തകർന്നടിഞ്ഞു. രാജസ്ഥാൻ ബൗളർമാർ പക്വതയോടെ ബൗളെറിഞ്ഞതോടെ മുംബയ് തോൽവി വഴങ്ങുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |