
ബേപ്പൂർ: ബേപ്പൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പിന്റെ തലേദിവസം വോട്ടർമാരെ പണംനൽകി സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതി.മാറാട് വാട്ടർടാങ്ക് കൊട്ടേക്കാട്ട് സ്വാമിനാഥനാണ് മാറാട് പൊലീസിന് പരാതി നൽകിയത്. പരാതി ഫയലിൽ സ്വീകരിച്ച പൊലീസ് കേസെടുക്കുന്നതിന് കോടതിയുടെ അനുമതിക്കായി റിപ്പോർട്ട് സമർപ്പിച്ചു.
മാറാട് രണ്ടാം ബൂത്തിലെ വോട്ടറാണ് സ്വാമിനാഥൻ. പിന്നാലെ മറ്റു രണ്ടു പേരും സമാന പരാതിയുമായി രംഗത്തെത്തി. ബുധനാഴ്ച രാവിലെയാണ് സംഭവം. കോൺഗ്രസ് പ്രവർത്തകരായ രണ്ടു പേർ തന്റെ കടയിൽ വന്ന് പണം സ്വീകരിക്കാൻ നിർബന്ധിക്കുകയായിരുന്നുവെന്ന് സ്വാമിനാഥൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. മാറാട് വാട്ടർടാങ്ക് എന്ന സ്ഥലത്തുള്ള കടയിലെത്തിയ യു.ഡി.എഫ് നേതാക്കൾ തങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യണമെന്നും എൽ.ഡി.എഫിന് വേണ്ടി ബൂത്ത് ഏജന്റായി ഇരിക്കരുതെന്നും ആവശ്യപ്പെട്ട ശേഷം 2000 രൂപ സ്വീകരിക്കാൻ നിർബന്ധിക്കുകയായിരുന്നു. നിരസിച്ചപ്പോൾ പണം കടയിലെ പെട്ടിയിൽ വച്ച് പോയെന്നും സ്വാമിനാഥൻ പറഞ്ഞു.
സ്വാമിനാഥന്റെ പരാതിയിൽ പൊലീസ് മൊഴിയെടുക്കുന്നതിനിടെയാണ് മറ്റു രണ്ടു പേർകൂടി സമാന പരാതിയുമായി എത്തിയത്. തൊട്ടടുത്തുള്ള വടക്കുംതിരുത്തിവയൽ ചിങ്ങച്ചൻവീട്ടിൽ ശ്രീനിവാസൻ, കളത്തിങ്ങൽ അബ്ദുല്ലക്കോയ എന്നിവരാണ് പിന്നാലെ എത്തിയത്. തന്റെ വീട്ടിലെത്തിയാണ് കോൺഗ്രസ് പ്രവർത്തകർ 2000 രൂപ നൽികിയതെന്നു ശ്രീനിവാസൻ പറഞ്ഞു. പ്രദേശത്തെ ലീഗ് പ്രവർത്തകനാണ് തനിക്ക് പണം വാഗ്ദാനം ചെയ്തതെന്ന് അബ്‍ദുല്ലക്കോയയും വ്യക്തമാക്കി. ആയിരം രൂപ തരാമെന്നും ബാഡ്ജ് ധരിച്ച് വോട്ടെടുപ്പ് ദിവസം ഇറങ്ങണമെന്നും അവർ ആവശ്യപ്പെട്ടതായി അബ്ദുല്ലക്കോയ പറഞ്ഞു..
തിരഞ്ഞടുപ്പ് കമ്മിഷൻ അധികൃതരും ഫ്ലയിംഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |