
ന്യൂഡൽഹി: ജാർഖണ്ഡിലെ എക്സൈസ് കോൺസ്റ്റബിൾ പരീക്ഷയിൽ തട്ടിപ്പിന് പദ്ധതിയിട്ട 164 പേർ അറസ്റ്റിൽ. 159 ഉദ്യോഗാർത്ഥികളും അന്തർസംസ്ഥാന ചോദ്യപേപ്പർ ചോർച്ച സംഘത്തിലെ അഞ്ചു പേരുമാണ് റാഞ്ചിയിൽ പിടിയിലായത്. ചോദ്യപേപ്പറാണെന്ന് തെറ്രിദ്ധരിപ്പിച്ച് 10 മുതൽ 15 ലക്ഷം രൂപ വരെ ഓരോ ഉദ്യോഗാർത്ഥികളിൽ നിന്നും സംഘം വാങ്ങിയിരുന്നു. 23.85 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അറസ്റ്റിലായ ബീഹാറിലെ ജെഹനാബാദ് സ്വദേശി അതുൽ വാത്സാണ് സംഘത്തലവൻ. പാട്നയിലെ വികാസ് കുമാർ,ഈസ്റ്റ് ചമ്പാരനിലെ മുകേഷ് കുമാർ സിംഗ്,ജാർഖണ്ഡ് രാംഗഡ് സ്വദേശികളായ ആശിഷ് കുമാർ,യോഗേഷ് പ്രസാദ് എന്നിവരാണ് പിടിയിലായ മറ്റു സംഘാംഗങ്ങൾ. 2024ലെ നീറ്റ് യു.ജി പേപ്പർ ചോർച്ചയിലുൾപ്പെട്ട അതേസംഘമാണിതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് ജാർഖണ്ഡ് സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ ചെയർമാൻ പ്രശാന്ത് കുമാർ വ്യക്തമാക്കി.
സ്ഥിരവിലക്കേർപ്പെടുത്തി
ഞായറാഴ്ചയായിരുന്നു എക്സൈസ് കോൺസ്റ്റബിൾ എഴുത്തു പരീക്ഷ. ശനിയാഴ്ച രാത്രിയായിരുന്നു രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റെയിഡ്. റാഞ്ചിയിലെ റാഡ്ഗാവിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ ഉദ്യോഗാർത്ഥികൾ കൂട്ടത്തോടെ എത്തി. അവരുടെ മൊബൈൽ ഫോണുകളും അഡ്മിറ്റ് കാർഡും സംഘാംഗങ്ങൾ വാങ്ങി. ഇതിനിടെ മേഖല വളഞ്ഞ പൊലീസ്,ഉദ്യോഗാർത്ഥികളെ അടക്കം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉദ്യോഗാർത്ഥികളിൽ ഏഴു പേർ വനിതകളാണ്. പ്രിന്ററുകൾ,ചോദ്യപേപ്പറുകൾ,ബാങ്ക് ചെക്കുകൾ തുടങ്ങിയവ കണ്ടെടുത്തു. എട്ടു വാഹനങ്ങളും പിടിച്ചെടുത്തു. ഈ ഉദ്യോഗാർത്ഥികളെ പരീക്ഷകൾ എഴുതുന്നതിൽ നിന്ന് ജാർഖണ്ഡ് സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ സ്ഥിരമായി വിലക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |