
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒരു ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യ അതീവ ദുഃഖകരവും ഗൗരവമുള്ളതുമാണ്. ഒരു യുവജീവിതം നഷ്ടപ്പെട്ടത് സമൂഹത്തിനും ആരോഗ്യരംഗത്തിനും വലിയ നഷ്ടവുമാണ്. വിദ്യാർത്ഥികളുടെ ജീവിതത്തിൽ അദ്ധ്യാപകർ മാതാപിതാക്കളെപ്പോലെ കരുതലും മാർഗ്ഗനിർദേശവും നൽകേണ്ടവരാണ്. അക്കാദമിക് വളർച്ചയ്‌ക്കൊപ്പം അവരുടെ മാനസികാരോഗ്യവും ആത്മവിശ്വാസവും സംരക്ഷിക്കുക എന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രധാന ഉത്തരവാദിത്വമാണ്. വിദ്യാർത്ഥികളോട് ഏതുതരത്തിലുള്ള മാനസിക പീഡനമോ അപമാനകരമായ പെരുമാറ്റമോ ഉണ്ടായാലും അത് ഒരിക്കലും അംഗീകരിക്കാനാവില്ല.
ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിർബന്ധമായും മാനസികാരോഗ്യ സ്‌ക്രീനിംഗും കാലാനുസൃതമായ കൗൺസിലിംഗും നടപ്പാക്കണം. ഓരോ സ്ഥാപനത്തിലും സ്വതന്ത്രവും വിശ്വാസ്യതയുള്ളതുമായ വിദ്യാർത്ഥി പരാതി പരിഹാര സമിതികളും ആന്റിഹരാസ്‌മെന്റ് സെല്ലുകളും സജീവമായി പ്രവർത്തിക്കണം. അധ്യാപകർക്ക് വിദ്യാർത്ഥികളോടുള്ള മാനസിക സമീപനവും ആശയവിനിമയ രീതികളും മെച്ചപ്പെടുത്തുന്നതിനായി സ്ഥിരമായ സെൻസിറ്റൈസേഷൻ പരിശീലനങ്ങൾ നൽകേണ്ടതാണ്. അനാമധേയമായി പരാതികൾ നൽകാനുള്ള സംവിധാനവും അതിന് വേഗത്തിലുള്ള പ്രതികരണവും ഉറപ്പാക്കണം. കൂടാതെ, ഓരോ വിദ്യാർത്ഥിക്കും ഒരു മെന്റർ സംവിധാനം ഏർപ്പെടുത്തി അവരുടെ അക്കാദമിക്മാനസിക പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്യണം. രക്ഷിതാക്കളുമായി സമയബന്ധിതമായ ആശയവിനിമയം ഉറപ്പാക്കുകയും, ഗുരുതര സാഹചര്യങ്ങളിൽ ത്വരിത ഇടപെടലിനുള്ള ക്രൈസിസ് മാനേജ്‌മെന്റ് പ്രോട്ടോക്കോളുകളും എല്ലാ സ്ഥാപനങ്ങളിലും നടപ്പിലാക്കേണ്ടതാണ്.
ഇത്തരത്തിലുള്ള ദാരുണ സംഭവങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കുവാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ. മേനോനും, സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആർ. ചന്ദ്രനും ആവശ്യപ്പെടുന്നു.
അതോടൊപ്പം, ഈ സംഭവത്തിൽ പൊലീസ് അന്വേഷണം അതിവേഗം നിർവഹിക്കപ്പെടുകയും സത്യാവസ്ഥ പുറത്തുകൊണ്ടുവരുകയും വേണം.
ഈ ദുഃഖകരമായ സാഹചര്യത്തിൽ വിദ്യാർത്ഥിയുടെ കുടുംബത്തോടും സഹപാഠികളോടും ഐ.എം.എ. കേരള സംസ്ഥാന ഘടകം ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |