
ഇസ്ലാമാബാദ്: പാക് ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്‌ബയുടെ സ്ഥാപകരിലൊരാളായ അമീർ ഹംസയ്ക്ക് വെടിയേറ്റു. നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം ലാഹോറിലെ ന്യൂസ് ചാനലിന്റെ ഓഫീസിന് മുമ്പിൽ വച്ച് ബൈക്കിലെത്തിയ രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു. കഴിഞ്ഞ മേയിൽ ലാഹോറിലെ വസതിക്ക് പുറത്തുവച്ച് അജ്ഞാതരുടെ വെടിയേറ്റിരുന്നു. എന്നാൽ ഈ വാർത്ത അന്ന് അന്വേഷണ ഉദ്യോഗസ്ഥർ തള്ളി.
അമീർ ഹംസ ഉൾപ്പെടെയുള്ള 17 ഭീകരവാദികൾ ചേർന്നാണ് ലഷ്‌കറെ ത്വയ്‌ബ സ്ഥാപിച്ചത്. ഭീകരൻ ഹാഫിസ് സയീദിനുശേഷം ലഷ്‌കറെയിലെ പ്രധാനിയാണ് ഇയാൾ. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ജനിച്ച ഹംസയെ 2012 ഓഗസ്റ്റിൽ യു.എസ് ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഇന്ത്യയിലുണ്ടായ നിരവധി ഭീകരാക്രമണങ്ങളുടെ പിന്നിൽ അമീർ ഹംസയ്ക്ക് പങ്കുണ്ട്. തീവ്രപ്രസംഗങ്ങളിലൂടെയും ലഷ്‌കറിന്റെ പ്രസിദ്ധീകരണങ്ങളിലൂടെയും കുപ്രസിദ്ധി നേടി. ലഷ്‌കറിനായുള്ള പണം സ്വരൂപിക്കുന്നതിനും റിക്രൂട്ട്‌മെന്റിനും ഭീകരരെ മോചിപ്പിക്കാനുമുള്ള ചർച്ചകളിലും ഇയാൾ സജീവമായിരുന്നു. 2018ൽ സാമ്പത്തിക സഹായങ്ങൾ കുറഞ്ഞതോടെ ലഷ്‌കറുമായി അകലം പാലിച്ച ഇയാൾ, ജെയ്‌ഷെ ഇമൻഫാഖ എന്ന പേരിൽ മറ്റൊരു ഭീകരസംഘടന സ്ഥാപിച്ചു. എങ്കിലും ലഷ്‌കർ നേതൃത്വവുമായി അടുത്തബന്ധം പുലർത്തിവരുന്നു. വെടിവയ്പിനുപിന്നിൽ ലഷ്കറെ വിഭാഗങ്ങൾക്കുള്ളിലെ ആഭ്യന്തര കലഹമാണെന്നും റിപ്പോർട്ടുകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |