
കൊല്ലം: ഈ കപ്പുച്ചിൻ ബ്രദേഴ്സ് വെറും വൈദിക വിദ്യാർത്ഥികളല്ല, ദൈവദൂതന്മാരാണ്. ആഘോഷ വേദികളിൽ ഇവർ അടിപൊളി സിനിമാറ്റിക് നൃത്തം ചെയ്യും. ഒരു പരിപാടിക്ക് 25,000 രൂപ വരെ ലഭിക്കും. ഇത് ചികിത്സയ്ക്ക് പണമില്ലാത്ത രോഗികൾക്കും പാവങ്ങൾക്കും വീതിച്ചു നൽകും.
വിശുദ്ധ ഫ്രാൻസിസ് അസീസി പ്രൊവൻസിനു കീഴിൽ കൊല്ലം തില്ലേരിയിലെ സെന്റ് ആന്റണീസ് ഫ്രയറിയിലാണ് വൈദിക പട്ടത്തിനു പഠിക്കുന്നത്.
തില്ലേരി പള്ളി തിരുന്നാളിനും ആശ്രമത്തിലെ ആഘോഷങ്ങളിലും നൃത്തവും നാടകവും അവതരിപ്പിച്ചായിരുന്നു അരങ്ങേറ്റം. ചടുലമായ ചുവടുകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പുറത്തുള്ള വേദികളിലേക്ക് ക്ഷണം ലഭിച്ചുതുടങ്ങി. സഭാ വസ്ത്രത്തിൽ തന്നെയാണ് ഡാൻസ്. മെഗാ ഷോകളിൽ ഉൾപ്പെടെ പങ്കെടുത്തിട്ടുണ്ട്.
നിരന്തരം വിളി വരാറുണ്ട്. പഠനസമയം ക്രമീകരിച്ച് റെക്ടർ ഫാദർ സെബാസ്റ്റ്യൻ തോബിയാസ് കപ്പുച്ചിൻ ബ്രദേഴ്സിനെ പരിപാടികൾക്ക് അയയ്ക്കും. കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണ പരിപാടികളിൽ പണം വാങ്ങാതെയാണ് ചുവടുവയ്ക്കാറ്.
വിശുദ്ധ ഫ്രാൻസിസ്
അസീസി മാതൃക
ആടിപ്പാടി നടന്നയാളാണ് കപ്പുച്ചിൻ സഭാ സ്ഥാപകനായ വിശുദ്ധ ഫ്രാൻസിസ് അസീസി. അദ്ദേഹത്തിന്റെ പാതയാണ് ബ്രദേഴ്സും പിന്തുടരുന്നത്. സഭയ്ക്ക് കേരളത്തിനകത്തും പുറത്തുമായി 35 ആശ്രമങ്ങളുണ്ട്. 13 വർഷം നീണ്ടതാണ് വൈദികപഠനം. അതിൽ അവസാന നാലുവർഷം കൊല്ലം തില്ലേരി ആശ്രമത്തിൽ. 37 പേർ ഇപ്പോൾ ഇവിടെയുണ്ട്. ഭൂരിഭാഗം പേരും നൃത്തത്തിലും നാടകത്തിലുമൊക്കെ സജീവം. സ്വന്തമായി ചിട്ടപ്പെടുത്തിയാണ് പഠനവും പരിശീലനവും. സ്വകാര്യ ജീവിതം കപ്പുച്ചിൻ സഭാ വൈദികർക്കില്ല. കൃഷി, കലാപരിപാടികൾ തുടങ്ങിയവയിലൂടെ ലഭിക്കുന്ന വരുമാനം ജീവകാരുണ്യത്തിന് ഉപയോഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |