
കോഴിക്കോട്: ഏഴ് നിയമസഭ മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെ.ഡി.ടി കോളേജിൽ പേരാമ്പ്ര മണ്ഡലത്തിന്റെ സ്ട്രോംഗ് റൂം തുറന്നതായി യു.ഡി.എഫ് പരാതി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്നും ആരോപിച്ചു.
ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. സി.സി.ടി.വി ദൃശ്യത്തിലൂടെയാണ് റൂം തുറന്നതറിഞ്ഞത്. സ്ട്രോംഗ് റൂം തുറന്നിട്ടില്ലെന്നും പേരാമ്പ്ര മണ്ഡലത്തിന്റെ പോളിംഗ് രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയാണ് (മെറ്റീരിയൽ റൂം) തുറന്നതെന്നും റിട്ടേണിംഗ് ഓഫീസർ സി.വിനോദ്കുമാർ പറഞ്ഞു. ജില്ലാ കളക്ടറോട് തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടി.
സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ സാന്നിദ്ധ്യത്തിലാണ് റൂം തുറന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൻകോർ സോഫ്ട് വെയറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണിതെന്ന് റിട്ടേണിംഗ് ഓഫീസർ പറഞ്ഞു.
പ്രിസെെഡിംഗ് ഓഫീസറുടെ തിരഞ്ഞെടുപ്പ് ഡയറിയുടെ കോപ്പി റിട്ടേണിംഗ് ഓഫീസറുടെ പക്കൽ വേണമെന്നുണ്ട്. ഇതെടുക്കാൻ മറന്നിരുന്നു. ഇതെടുക്കാനുമാണ് തുറന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളോ പോസ്റ്റൽ ബാലറ്റുകളോ സൂക്ഷിച്ച മുറിയല്ല. രണ്ടാം നിലയിലാണ് മെറ്റീരിയൽ റൂം. ഒന്നാം നിലയിലാണ് മെഷീനും ബാലറ്റും സൂക്ഷിച്ചിട്ടുള്ളത്. മെറ്റീരിയൽ റൂമിന് മുകളിലും പേരാമ്പ്ര സ്ട്രാംഗ് റൂമെന്നാണ് എഴുതിയിട്ടുള്ളതെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥികളായ കെ. പ്രവീൺകുമാർ, എം.എ റസാക്ക് എന്നിവർ പറഞ്ഞു.
#റിട്ടേണിംഗ് ഓഫീസറെ മാറ്റണം
റിട്ടേണിംഗ് ഓഫീസറെ മാറ്റുക, മെറ്റീരിയൽ റൂം സീൽ ചെയ്ത് സുരക്ഷ ബി.എസ്.എഫിനെ ഏൽപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് ജില്ല കളക്ടർക്ക് പരാതി നൽകി. എം.കെ രാഘവൻ എം.പി, യു.ഡി.എഫ് സ്ഥാനാർത്ഥികളായ ഫാത്തിമ തെഹ്ലിയ, ഫെെസൽ ബാബു എന്നിവർ സ്ഥലത്തെത്തി സ്ട്രോംഗ്റൂമും മറ്റും പരിശോധിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക ഉത്തരവില്ലാതെ വൊട്ടെണ്ണലിന് മുൻപ് സ്ട്രോംഗ് റൂമും മറ്റും തുറക്കരുത്. മെറ്റീരിയൽ റൂം സ്ട്രോംഗ് റൂം പരിസരത്തായിരിക്കരുതെന്നും അവർ പറഞ്ഞു.
വോട്ട് സൂക്ഷിക്കുന്നമുറി
തുറന്നിട്ടില്ല:ഇല.കമ്മിഷൻ
തിരുവനന്തപുരം: കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം സ്കൂളിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോങ്ങ് റൂം തുറന്നതായി പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു. എൻകോർ സോഫ്ട്വെയറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനായി പേരാമ്പ്ര മണ്ഡലത്തിലെ പോളിംഗ് രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയാണ് സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ തുറന്നതെന്ന് പേരാമ്പ്ര റിട്ടേണിംഗ് ഓഫീസർ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇല.കമ്മിഷൻ പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളോ പോസ്റ്റൽ ബാലറ്റുകളോ സൂക്ഷിച്ച മുറി തുറന്നിട്ടില്ല. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |