
കൊച്ചി: മജിസ്ട്രേട്ടിന്റെ വസതിയിൽ നിന്ന് കസ്റ്റഡി പ്രതികൾ രക്ഷപ്പെട്ട സംഭവത്തിൽ പൊലീസുകാരെ സ്ഥലം മാറ്റി. പ്രതികൾക്ക് അകമ്പടി പോയ കടവന്ത്ര പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ പ്രമോദ്, സീനിയർ സി.പി.ഒ അനിൽകുമാർ, സി.പി.ഒ ജിതിൻ സദാനന്ദൻ എന്നിവരെയാണ് കൊച്ചി സിറ്റി എ.ആർ ക്യാമ്പിലേക്ക് മാറ്റിയത്. പ്രതികൾ രക്ഷപ്പെട്ട സാഹചര്യത്തെപ്പറ്റി വകുപ്പുതല അന്വേഷണവും തുടങ്ങി.
മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കുന്നതിനിടെ കൈവിലങ്ങ് അഴിച്ചപ്പോൾ രക്ഷപ്പെട്ട പ്രതി റസൽ മുഹമ്മദിന് (20) വേണ്ടി വടക്കൻ പറവൂർ കേന്ദ്രീകരിച്ച് തെരച്ചിൽ തുടരുകയാണ്. പ്രതിയുടെ ജന്മനാടായ പത്തനംതിട്ട അടൂർ പള്ളിക്കലിൽ ഉൾപ്പെടെ നിരീക്ഷണം ഏർപ്പെടുത്തി. ഇയാൾ വടക്കൻ പറവൂരിൽ തന്നെ ഒളിവിലുണ്ടെന്നാണ് പൊലീസിന്റെ അനുമാനം.
ഞായറാഴ്ച വൈകിട്ടാണ് പറവൂർ സ്വകാര്യബസ് സ്റ്റാൻഡിന് സമീപം മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കിയപ്പോൾ കൈവിലങ്ങുമായി കടന്നത്. ഒപ്പം രക്ഷപ്പെട്ട കൂട്ടുപ്രതി സൂരജിനെ രാത്രി തന്നെ പിടികൂടിയെങ്കിലും റസലിനെ കണ്ടെത്താനായില്ല. പറവൂർത്തറ, ചേന്ദമംഗലം ഭാഗത്തെ ആളൊഴിഞ്ഞ കെട്ടിടങ്ങളും പുരയിടങ്ങളും കേന്ദ്രീകരിച്ച് പൊലീസ് സംഘങ്ങൾ ഇന്നലെ പകൽ തെരച്ചിൽ നടത്തി. കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും പ്രതിയുടെ ചിത്രം സഹിതം വിവരം കൈമാറി. സമൂഹമാദ്ധ്യമങ്ങളിലും പങ്ക് വെച്ചിട്ടുണ്ട്. മജിസ്ട്രേട്ടിന്റെ വസതിയിൽ നിന്ന് പ്രതികൾ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചെങ്കിലും റസൽ എങ്ങോട്ടേക്കാണ് ഓടിയതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ കിട്ടിയിട്ടില്ല. പ്രതിക്ക് പറവൂരിൽ അടുപ്പക്കാരുള്ളതായി സൂചനയുണ്ട്.
പിടിയിലായ സൂരജിനെ ശനിയാഴ്ച രാത്രി തന്നെ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ നിന്ന് പൊലീസുകാരെ തള്ളിമാറ്റി രക്ഷപ്പെട്ടതിന് റസലിനെയും സൂരജിനെയും പ്രതികളാക്കി വടക്കൻ പറവൂർ പൊലീസ് കേസെടുത്തു. കൈവിലങ്ങുമായി രക്ഷപ്പെട്ടതിന് പൊതുമുതൽ നശിപ്പിക്കൽ നിയമത്തിലെ വകുപ്പും ചുമത്തി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ കമ്മട്ടിപാടത്ത് റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ വിളിച്ചുവരുത്തി കവർച്ച നടത്തിയ കേസിൽ ശനിയാഴ്ച അറസ്റ്റിലായ പ്രതികളെ കോടതി അവധി ആയതിനാലാണ് ഞായറാഴ്ച വൈകിട്ട് എറണാകുളം ജുഡീഷ്യൽ മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |