
കോട്ടയം : തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നതിനൊപ്പം ഉപ്പുവെള്ളം ആറുകളിലേക്ക് ഒഴുകിയെത്തിയത് വരും ദിവസങ്ങളിൽ കുടിവെള്ള വിതരണത്തെ ബാധിച്ചേക്കും. 90 ഷട്ടറുകൾ പൂർണമായി തുറന്നതോടെ പമ്പിംഗ് സ്റ്റേഷനായ താഴത്തങ്ങാടി കുളപ്പുരക്കടവ് വരെ ഉപ്പുവെള്ളമെത്തി. താഴത്തങ്ങാടി പാലത്തിന് സമീപം ഓരുമുട്ട് സ്ഥാപിക്കാതായതോടെ ഉപ്പുവെള്ളം ആറിലെയും തോട്ടിലെയും വെള്ളത്തിൽ കലരാൻ ഇടയായി. ഇനി വേനൽമഴ ശക്തി പ്രാപിച്ച് ആറ്റിലെ ഒഴുക്ക് ശക്തമായാലേ ഉപ്പു രസം മാറൂ. കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിൽ വിതരണം ചെയ്യുന്ന വെള്ളത്തിൽ ഉപ്പ് രസം അനുഭവപ്പെടുന്നതായി നാട്ടുകാർ പറയുന്നു. ഉപ്പുവെള്ളത്തിൽ പോളയും പായലും ചീഞ്ഞഴുകിയതോടെ ആറുകളിലെയും തോടുകളിലെയും വെള്ളം തുണി അലക്കാനോ കുളിക്കാനോ ഉപയോഗിക്കാനാകുന്നില്ല. വെള്ളത്തിലിറങ്ങിയാൽ ജലജന്യ രോഗങ്ങൾക്കും സാദ്ധ്യതയുണ്ട്.
പമ്പിംഗിനെ ബാധിച്ചേക്കും
ചെങ്ങളത്തു നിന്ന് കുമരകത്തേക്കുള്ള പ്രധാന പൈപ്പുലൈൻ കടന്നു പോകുന്നത് വെള്ളക്കെട്ടിലൂടെയാണ്. പൈപ്പുകളിൽ പൊട്ടൽ ഉണ്ടായാലും ഉപ്പുവെള്ളം കലരും. താഴത്തങ്ങാടി വരെ എത്തിയ ഉപ്പുവെള്ളം പാറമ്പുഴ ഭാഗത്തെത്തിയാൽ കോട്ടയം നഗരത്തിലേക്കും സമീപ പ്രദേശങ്ങളിലേക്കുമുള്ള പമ്പിംഗിനെയും ബാധിച്ചേക്കും. ഉപ്പുവെള്ളത്തിന് സാന്ദ്രത കൂടിയതിനാൽ മോട്ടോർ കേടാകുമെന്നതിനാൽ ആറുകളിലെ ജലസംഭരണികളിൽ നിന്നുള്ള പമ്പിംഗ് നിറുത്തുന്ന സാഹചര്യമുണ്ടായേക്കും.
നീങ്ങാതെ പോളയും, പായലും
ബണ്ട് തുറന്നിട്ടും ഒഴുക്ക് ശക്തമല്ലാത്തതിനാൽ പോളയും പായലും മാറിയിട്ടില്ല
സർവീസ് ബോട്ടുകൾക്കും ഹൗസ് ബോട്ടുകൾക്കും പോളയും പായലും ഭീഷണി
കോലടിച്ചിറ മുതൽ കരീമഠം കൂരിച്ചാൽ മുട്ട് വരെ റോഡ് നിർമ്മാണം നടക്കുന്നു
കര വഴിയുള്ള ഗതാഗതവും നിരോധിച്ചതോടെ പ്രദേശവാസികളുടെ യാത്ര മുടങ്ങി
''ഉപ്പുവെള്ളം ഒഴുകിയെത്തുന്നത് കുളിക്കാനും അലക്കാനുമെല്ലാം ആറും തോടും ഉപയോഗിക്കുന്നവർക്ക് ബുദ്ധിമുട്ടാകും.
പടിഞ്ഞാറൻ നിവാസികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |