തൃശൂർ: പത്ത് 13 ആയി, പന്ത്രണ്ട് 15ഉം, പതിനഞ്ച് 20ഉം 25ഉം വരെയായി... തൃശൂർ നഗരത്തിൽ ഒരു ചായ കുടിക്കാനിറങ്ങിയാൽ പലവിധമാണ് വില. എല്ലായിടത്തും വില കൂടിയെന്നത് മാത്രം യാഥാർത്ഥ്യം. അമേരിക്ക - ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ പാചകവാതകത്തിന് നിയന്ത്രണവും പ്രതിസന്ധിയും ഉണ്ടായിരുന്നതിനെത്തുടർന്നാണ് വില കൂട്ടിയതെന്നാണ് മിക്ക ഹോട്ടലുടമകളുടെയും വിശദീകരണം.
പാചക വാതക പ്രതിസന്ധി ഇപ്പോഴില്ലെങ്കിലും വർദ്ധിപ്പിച്ച വില കുറയ്ക്കാൻ ആരും തയ്യാറായിട്ടില്ല. പാൽ വില ഉടൻ വർദ്ധിപ്പിക്കുമെന്ന് മിൽമ പറയുമ്പോൾ ചായയ്ക്ക് ഇനിയും വില കൂടുമോയെന്നാണ് സാധാരണക്കാരന്റെ ആശങ്ക. ഹോട്ടലുകളിലെ മറ്റ് വിഭവങ്ങൾക്കും ഇതിനിടെ വില കൂട്ടിയിട്ടുണ്ട്. ഉച്ചയൂണിന് 5 മുതൽ 35 - 40 രൂപ വരെനഗരത്തിലെ ഹോട്ടലുകൾ അധികം ഈടാക്കുന്നുണ്ട്.
പ്രതിസന്ധിയെന്ന് ഹോട്ടലുടമകൾ
പാചകവാതക പ്രതിസന്ധി ഇപ്പോഴും പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്നും അന്യസംസ്ഥാനക്കാരായ ജീവനക്കാരിൽ ഭൂരിഭാഗവും സ്വന്തം നാട്ടിലേക്ക് മടങ്ങിയതോടെ തൊഴിലാളി ക്ഷാമമുണ്ടെന്നും ഹോട്ടലുടമകൾ. തൊഴിലാളികളെ കിട്ടാൻ കൂടുതൽ കൂലി നൽകേണ്ടി വരുന്നുണ്ട്. ഒന്നുകിൽ നഷ്ടത്തിൽ പ്രവർത്തിക്കണം, അല്ലെങ്കിൽ ഗുണമേന്മ കുറയക്കണമെന്നതാണ് സ്ഥിതിയെന്ന് ഉടമകൾ പറയുന്നു. ഗുണമേന്മ കുറച്ചാൽ കസ്റ്റമേഴ്‌സിനെ നഷ്ടമാകുമെന്നതിനാൽ വില വർദ്ധിപ്പിക്കുകയേ നിവൃത്തിയുള്ളൂവെന്നാണ് ഇവരുടെ പക്ഷം.
യുദ്ധത്തെ തുടർന്നുള്ള പ്രതിസന്ധി ഇപ്പോഴുമുണ്ട്. പാൽ ലിറ്ററിന് 4 രൂപ ഉടൻ വർദ്ധിപ്പിച്ചേക്കുമെന്ന് അറിയുന്നു. പലചരക്ക്, പച്ചക്കറി വിലയെല്ലാം നാൾക്കുനാൾ വർദ്ധിക്കുകയാണ്.ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.എച്ച്.ആർ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |