
കോഴഞ്ചേരി : പമ്പാനദിയിൽ ഒഴുക്കിന് തടസമായി മൺപുറ്റുകളേറെ. കോഴഞ്ചേരി പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പട്ട അവശിഷ്ടങ്ങളും തടസമാണ്. ആറ്റിൽ വെള്ളം കുറഞ്ഞ ഇൗ വേനൽക്കാലത്ത് ഇവ നീക്കം ചെയ്യാമായിരുന്നിട്ടും. ആലോചന പോലും നടന്നില്ല. നദിലെ മിക്കയിടത്തും മൺപുറ്റുകളാണ്. സമാന്തര പാലത്തിന്റെ നിർമ്മാണത്തിനുവേണ്ടി പമ്പാനദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന താത്കാലിക വഴിയും അവശിഷ്‌ടങ്ങളും ഒഴുക്കിനെ തടസപ്പെടുത്തുന്നുണ്ട്. ഒരു വർഷത്തോളമായി ഇതാണ് സ്ഥിതി. . പുതിയ പാലത്തിന്റെ നിർമ്മാണത്തിനായി സാധനസാമഗ്രികൾ നദിയിലേക്ക് എത്തിക്കുന്നതിനായി നദിയുടെ പകുതി ഭാഗം വരെ താത്കാലിക റോഡ് നിർമ്മിച്ചിരുന്നു. അഞ്ചു സ്പാനുള്ള പാലത്തിന്റെ ഏറ്റവും പടിഞ്ഞാറെ അറ്റത്തെ മാരാമൺ ഭാഗത്തെ സ്പാനിന് അടിയിൽക്കൂടി മാത്രമേ വെള്ളം ഇപ്പോൾ ഒഴുകിപ്പോകുന്നുള്ളൂ.പാലം പണി പുരോഗമിച്ചിട്ടും നദിയിലെ തടസങ്ങൾ മാറ്റിയിട്ടില്ല.
കെ ആർ എഫ് ബിക്കാണ് പാലത്തിന്റെ നിർമ്മാണ ചുമതല.
നാല് സ്പാനുകൾക്ക് താഴെ നീരൊഴുക്ക് തടസ്സപ്പെടുത്തി താത്കാലിക റോഡിന്റെ അവശിഷ്ടങ്ങൾ നിലനിൽക്കുന്നതിനാൽ കിഴക്കു നിന്നൊഴുകിയെത്തുന്ന വെള്ളം മാരാമൺ ഭാഗത്തെ സ്പാനിനടിയിൽ കൂടി മാത്രമാണ് താഴേക്കൊഴുകുന്നത്. ഇതുമൂലം ഇവിടെ നീരൊഴുക്ക് ശക്തമാണ്. മാരാമൺ കൺവെൻഷന്റെ സംരക്ഷണഭിത്തി കൂടിയുള്ള ഇൗ ഭാഗത്ത് ഇത് പള്ളിയോടങ്ങളുടെ സുഗമമായ യാത്രയ്ക്ക് കടുത്ത ഭീഷണിയാണ്.
മഴക്കാലത്ത് നീക്കാനാവില്ല
മഴക്കാലം തുടങ്ങിയാൽ ആറ്റിൽ വെള്ളം കൂടും. പിന്നീട് മൺപുറ്റുകളും മറ്റ് തടസങ്ങളും നീക്കംചെയ്യാൻ കഴിയില്ല.
അയിരൂർ പുതിയകാവ് മുതൽ ആറന്മുള വരെ പല ഭാഗത്തും നദിയിൽ മൺതിട്ട രൂപപ്പെട്ടിട്ട് വർഷങ്ങളായി . ആറന്മുള ജലോത്സവ ട്രാക്കിലെ തടസങ്ങൾ നീക്കം ചെയ്യുന്നത് എല്ലാ വർഷവും മഴക്കാലത്തായതിനാൽ നടപടി ഫലപ്രദമാവാറില്ല .ജൂലായ് 19 മുതൽ സെപ്തംബർ 16 വരെയാണ് ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യകൾ നടക്കുന്നത്. ആഗസ്റ്റ് 25 ,26 തീയതികളിൽ കാട്ടൂരിലേക്കും തിരിച്ചും തിരുവോണത്തോണി വരവുണ്ട്. ആഗസ്റ്റ് 30ന് നടക്കുന്ന ഉത്രട്ടാതി ജലമേളയ്ക്കും സെപ്തംബർ നാലിന് നടക്കുന്ന അഷ്ടമിരോഹിണി വള്ളംകളിക്കും റാന്നി ഇടക്കുളംമുതൽ നെടുമ്പ്രയാർ വരെയുള്ള14 പള്ളിയോടങ്ങൾ കടന്നു വരേണ്ടത് മാരാമൺ ഭാഗത്തെ ഈ സ്പാനിനടിയിൽ കൂടിയാണ്.
കോഴഞ്ചേരി പാലത്തിന് 5 സ്പാനുകൾ
മാരാമൺ ഭാഗത്തെ സ്പാനിന് അടിയിൽക്കൂടി മാത്രമേ വെള്ളം ഇപ്പോൾ ഒഴുകിപ്പോകുന്നുള്ളൂ.
----------------------
നദിയിൽ ജലനിരപ്പ് താഴ്ന്നുനിൽക്കുന്ന ഈ സമയത്ത് തടസങ്ങൾ നീക്കം ചെയ്യുന്നതിന് അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാസം മുമ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് പള്ളിയോടസേവാ സംഘം പരാതി നൽകിയിരുന്നു ഒരു നടപടിയും ഉണ്ടായിട്ടില്ല.
പ്രസാദ് ആനന്ദഭവൻ
പള്ളിയോട സേവാ സംഘം സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |