
ഹരിപ്പാട്: ചരിത്രവിജയത്തിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തല സംഘടിപ്പിച്ച റോഡ് ഷോ ആവേശക്കടലായി. വൈകുന്നേരം ആറിന് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച പര്യടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
റോഡ് ഷോയ്ക്കിടെ ശക്തമായ കാറ്റും മഴയും ഉണ്ടായെങ്കിലും പ്രവർത്തകരുടെ ആവേശത്തിന് കുറവുണ്ടായില്ല. കനത്ത മഴയെ അവഗണിച്ച് നൂറുകണക്കിന് പ്രവർത്തകരാണ് കുടചൂടിയും മഴ നനഞ്ഞും പ്രിയ നേതാവിനെ അനുഗമിച്ചത്. തുറന്ന വാഹനത്തിൽ വോട്ടർമാരെ അഭിവാദ്യം ചെയ്തുകൊണ്ട് നീങ്ങിയ ചെന്നിത്തലയെ പൂച്ചെണ്ടുകൾ നൽകിയും മുദ്രാവാക്യം വിളികളോടെയുമാണ് മണ്ഡലം സ്വീകരിച്ചത്.
വിവിധ പഞ്ചായത്തുകളിലൂടെ നീങ്ങിയ റോഡ് ഷോയിൽ നൂറുകണക്കിന് വാഹനങ്ങൾ അണിനിരന്നു. രാത്രി 11 മണിയോടെ വലിയഴീക്കൽ ജംഗ്ഷനിൽ പര്യടനം സമാപിച്ചു. അഞ്ചു മണിക്കൂർ നീണ്ട ആവേശകരമായ പ്രകടനത്തിന് ഒടുവിൽ നടന്ന സമാപന സമ്മേളനത്തിൽ, പ്രതികൂല സാഹചര്യത്തിലും ഒപ്പം നിന്നവർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. "വികസനത്തിനും നാല് പതിറ്റാണ്ടായുള്ള ജനബന്ധത്തിനുമുള്ള അംഗീകാരമാണ് ഈ ജനവിധി. വരും ദിവസങ്ങളിൽ മണ്ഡലത്തിന്റെ വികസനത്തിൽ കൂടുതൽ സജീവമായി ഇടപെടുമെന്നും" അദ്ദേഹം ഉറപ്പുനൽകി. ഹരിപ്പാട് മണ്ഡലത്തിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി 23,377 വോട്ടുകളുടെ റെക്കാഡ് ഭൂരിപക്ഷത്തോടെയാണ് ചെന്നിത്തല വിജയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |