കൽപ്പറ്റ: കനത്ത വേനൽ മഴയിൽ വയനാട് ടൗൺഷിപ്പ് പദ്ധതി പ്രദേശത്ത് നിന്ന് വെള്ളം വൻതോതിൽ ഒഴുകിയെത്തിയതോടെ പ്രദേശവാസികൾ ദുരിതത്തിലായി. പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളവും ചെളിയും കയറി. ചൊവ്വാഴ്ച വൈകിട്ടുണ്ടായ മഴയിലാണ് വെള്ളവും ചെളിയും കുത്തിയൊഴുകിയെത്തിയത്. ആവശ്യമായ സുരക്ഷാ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതർ കാര്യമായ നടപടി സ്വീകരിച്ചില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. സംഭവസ്ഥലം ജില്ലാ കളക്ടർ ഡി.ആർമേഘശ്രീ സന്ദർശിച്ചു. മഴവെള്ളം ഒഴുകിപ്പോകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ ഉറപ്പുനൽകി. സംഭവസ്ഥലത്ത് ടി സിദ്ദിഖ് എം.എൽ.എയും സന്ദർശിച്ചു. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്‌പെഷ്യൽ ഓഫീസർ ഡോ.അരുൺ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി സി.ഇ.ഒ അരുൺ ബാബു, സൈറ്റ് ലീഡർ കുമാരൻ എന്നിവരുമായി സംസാരിച്ചു. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആവശ്യമായ സുരക്ഷ ഒരുക്കും എന്നായിരുന്നു അന്ന് അധികൃതർ നൽകിയ ഉറപ്പ്. ആശങ്കപ്പെടുത്തുംവിധമാണ് മണ്ണ് നിക്ഷേപിച്ചിരിക്കുന്നത്. മഴ പെയ്യുന്നതോടെ മണ്ണും ചെളിയും ഒഴുകിയെത്തുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |