
തിരുവനന്തപുരം: മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് നിയുക്ത കോൺഗ്രസ് എം.എൽ.എമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് തലസ്ഥാനത്തെത്തിയ എ.ഐ.സി.സി നിരീക്ഷകർ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി. എ.കെ.ആന്റണി, ദീപാദാസ് മുൻഷി, കെ.പി.സി.സി മുൻ പ്രസിഡന്റുമാരായ വി.എം.സുധീരൻ, എം.എം.ഹസൻ, കെ.സുധാകരൻ എന്നിവരുമായി ഇന്ദിരാഭവനിലായിരുന്നു കൂടിക്കാഴ്ച.
രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവരുമായി ഇന്ന് നിരീക്ഷകർ പ്രത്യേകം കൂടിക്കാഴ്ച നടത്തും. ഇന്നലെയാണ് നിരീക്ഷകരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും തലസ്ഥാനത്തെത്തിയത്. രാത്രി ഏഴിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഇരുവരെയും കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ്, ജനറൽ സെക്രട്ടറിമാരായ മണക്കാട് സുരേഷ്, നെയ്യാറ്റിൻകര സനൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. മഹാരാഷ്ട്രയിലെ സംഘടനാ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ ഡൽഹിയിലായിരുന്ന രമേശ് ചെന്നിത്തലയും ഇതേ വിമാനത്തിൽ തിരിച്ചെത്തി.
അടുപ്പക്കാരുടെ
അവകാശവാദം മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് കൂടുതൽ എം.എൽ.എമാരുടെ പിന്തുണ തങ്ങൾക്കെന്ന് കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ അടുപ്പക്കാർ ഒരുപോലെ അവകാശപ്പെടുന്നു. 40ലേറെ പേരുടെ പിന്തുണയാണ് കെ.സി.വേണുഗോപാൽ പക്ഷം പറയുന്നത്. 25ലേറെ പേർ ഒപ്പമെന്ന് സതീശൻപക്ഷം അവകാശപ്പെടുന്നു. നല്ലൊരു ശതമാനം പേരുടെ പിന്തുണയുണ്ടെന്ന് ചെന്നിത്തല വിഭാഗം പറയുന്നുണ്ടെങ്കിലും എം.എൽ.എമാരുടെ ഭൂരിപക്ഷം മാത്രം മാനദണ്ഡമാക്കരുതെന്ന അഭിപ്രായം ചെന്നിത്തല പ്രകടിപ്പിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |