
അവധൂതതുല്യനായ ഒരു സന്യാസിയുടെ സങ്കല്പത്തിൽ ഒരു കുളം നിർമ്മിക്കപ്പെടുക. ആ കുളം അമൃത സരസ് എന്ന പേരിൽ പ്രശസ്തമാവുക. കുളത്തിനു നടുവിൽ ഒരു ക്ഷേത്രം ഉയരുക, കുളത്തിനും ക്ഷേത്രത്തിനുംചുറ്റുമായി ജനപഥങ്ങൾ രൂപപ്പെടുക, ആ ജനപഥങ്ങൾ ലോകപ്രശസ്തമായ ഒരു പട്ടണമായി വളരുക! പിന്നെ, ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന തീർത്ഥാടന കേന്ദ്രങ്ങളിലൊന്ന് എന്ന ഖ്യാതിയിൽ പ്രശോഭിപ്പിക്കപ്പെടുക... സിഖ് മതവിശ്വാസികളുടെ ആഗോള ആത്മീയ കേന്ദ്രമായ പഞ്ചാബിലെ അമൃത്സറിലെ സുവർണ ക്ഷേത്രത്തിനു മാത്രം അവകാശപ്പെട്ട സൗഭാഗ്യമാണ് ഇത്!
രാത്രി ആലക്തിക ദീപങ്ങളാലും പകൽ സൂര്യരശ്മികളുടെ വർണപ്പൊലിമയാലും പ്രഭാവലയം തീർക്കുന്ന 'ഹർ മന്ദിർ സാഹിബ്" എന്ന സുവർണ ക്ഷേത്രത്തിന്റെ പ്രതിബിംബം ചുറ്റുമുള്ള അമൃതസരസിലെ പളുങ്കുമണികൾ പോലുള്ള അമൃതജലത്തിൽ പ്രതിഫലിക്കുമ്പോഴുള്ള അലൗകികമായ അന്തരീക്ഷം വിവരണാതീതമാണ്. രാജവീഥിക്ക് ഇരുവശങ്ങളിലുമായി സുവർണ ക്ഷേത്രത്തിന്റെ ആത്മാംശം ഉൾക്കൊണ്ട് ആസൂത്രിതമായി പണിത കെട്ടിടങ്ങൾ പിന്നിട്ട് മുന്നോട്ടു നീങ്ങുമ്പോൾ സുവർണ ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടമായി.
മുഗള- രജപുത്ര ശൈലിയുടെ സങ്കലന സൗന്ദര്യമാണ് സുവർണ ക്ഷേത്രത്തിന്റെ മുഖ്യ കവാടത്തിന്. മൂന്നു നില പൊക്കത്തിലുള്ള കവാടത്തിനു മുകളിൽ മൂന്ന് മകുടങ്ങൾ തലയുയർത്തി നിൽക്കുന്നു. പ്രവേശന കവാടം കടന്നാൽ അമൃത സരോവരത്തിന്റെ ജലച്ഛായയിൽ പ്രതിബിംബിച്ചു നിൽക്കുന്ന സുവർണ ക്ഷേത്രത്തിന്റെ മാസ്മരിക കാഴ്ചകൾ! സരോവരത്തിനു ചുറ്റും ദീർഘചതുരത്തിലുള്ള, മാർബിൾ പാകിയ പരിക്രമണ പാത. പരിക്രമണ പാതയിലെ ചുവപ്പുപരവതാനിയിലൂടെ തെക്കു ഭാഗത്തേക്ക് സഞ്ചരിച്ചാൽ സുവർണ ക്ഷേത്രത്തിലേക്കുള്ള കവാടമായ 'ദർശിനി ദിയോറിയ"യിൽ എത്തും.
ഹർ മന്ദിർ സാഹിബിലേക്ക് നാല് തുറവികളുണ്ട്. അമൃത് നിറഞ്ഞത് എന്ന അർത്ഥമുള്ള അമൃത സരസിനു നടുവിലാണ് സുവർണ ക്ഷേത്രം. സിഖ് പരമ്പരയിലെ നാലാമത്തെ ഗുരുവായ രാംദാസ് ആണ് 1577-ൽ അമൃത സരസ് എന്ന വിശാലമായ കുളം നിർമ്മിച്ചതും, ഈ സ്ഥലത്തിന്റെ അടിസ്ഥാന ഘടന രൂപകല്പന ചെയ്തതും. പിന്നീട് അത് അമൃതിന്റെയും അനശ്വരതയുടെയും കുളം എന്ന് അർത്ഥം വരുന്ന അമൃത്സർ ആയി മാറി. കുളത്തിനു ചുറ്റും ജനപഥങ്ങൾ ഉയരുകയും അത് അമൃത്സർ എന്ന് വിശ്വപ്രസിദ്ധമായ നഗരമായി മാറുകയും ചെയ്തു.
അഞ്ചാമത്തെ ഗുരുവായിരുന്ന അർജുൻ ദേവ് ആണ് സുവർണ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. 1588-ൽ ഹസ്രത്ത് മിയാൻ മീർ എന്ന മുസ്ലിം സൂഫി സന്യാസിയാണ് ഹർ മന്ദിർ സാഹിബ് എന്ന സുവർണ ക്ഷേത്രത്തിന് തറക്കല്ലിട്ടത്. പതിനാറ് വർഷമെടുത്ത് 1604-ൽ ക്ഷേത്രനിർമ്മാണം പൂർത്തിയാക്കി. 1764-ൽ ജസ്സ സിംഗ് അലുവാലിയ അത് പുതുക്കിപ്പണിതു. അമൃതസരസിനു നടുവിൽ 67 ചതുരശ്ര അടിയിലാണ് മൂന്ന് നിലകളുള്ള സുവർണ ക്ഷേത്രം പടുത്തുയർത്തിയിരിക്കുന്നത്. വെണ്ണക്കല്ലിൽ തീർത്ത കവാടത്തിന്റെ മുകൾഭാഗം സ്വർണത്തിൽ പൊതിഞ്ഞിട്ടുണ്ട്. അതിൽ നിറയെ ഗുരുമുഖിയിലെ ആലേഖനങ്ങളാണ്.
പത്തൊമ്പതാം നൂറ്റാണ്ടിൽ പഞ്ചാബിലെ രാജാവായിരുന്ന മഹാരാജാ രഞ്ജിത് സിംഗ് ആണ് ക്ഷേത്രത്തിന്റെ മുകൾഭാഗം സ്വർണം പൂശിയത്. ഇതിനായി തുടക്കത്തിൽ 750 കിലോ സ്വർണം വിനിയോഗിച്ചുവെന്ന് പറയപ്പെടുന്നു. വിലപിടിപ്പുള്ള മറ്റു ലോഹങ്ങൾകൊണ്ട് അലങ്കരിച്ച നിരവധി ഇടനാഴികകളും കമാനങ്ങളും സീലിംഗുകളുമുണ്ട്, ക്ഷേത്രസമുച്ചയത്തിനുള്ളിൽ.
ഗുരു ഗ്രന്ഥ
സാഹിബ്
ദർശനി ദിയോറിയയും കടന്ന് ചുവപ്പു പരാവതാനി വിരിച്ച നടപ്പാതയിലൂടെ മുന്നോട്ടു നടന്നാൽ ക്ഷേത്രത്തിന്റെ ഹൃദയഭാഗമായ ഗർഭഗൃഹത്തിലെത്തും. രത്നഖചിതമായ മേലാപ്പിന് അടിയിൽ സമൃദ്ധമായി അലങ്കരിക്കപ്പെട്ട ആ ശാന്തിഗേഹം മന്ത്രദ്ധ്വനികളാൽ മുഖരിതമാണ്. മദ്ധ്യഭാഗത്ത് ഉയർന്ന പീഠത്തിൽ സിഖ് ജനതയുടെ ആദ്ധ്യാത്മിക ഗ്രന്ഥമായ 'ഗുരുഗ്രന്ഥ സാഹിബ്" തുറന്നുവച്ചിരിക്കുന്നു. സാധകർ ചുറ്റും ചമ്രം പടിഞ്ഞിരുന്ന് അത് പാരായണം ചെയ്യുകയാണ്. ഇടതടവില്ലാതെ ദിവസം മുഴുവൻ നടക്കുന്ന ഒരു പാരായണ പ്രക്രിയയാണിത്. പശ്ചാത്തലമായി ഹാർമോണിയത്തിലൂടെയും തബലയിലൂടെയും മറ്റും ഒഴുകിയെത്തുന്ന നാദവീചികൾ...
1604-ലാണ് ഈ വിശുദ്ധ ഗ്രന്ഥത്തിന്റെ 'തിരുവെഴുത്ത് " പൂർത്തിയാക്കി ഗുരുദ്വാരയിൽ സ്ഥാപിച്ചത്. ആദ്യ ഗുരുവായ ഗുരുനാനാക്കിന്റെയും തുടർന്നുവന്ന മറ്റ് സിഖ് ഗുരുക്കന്മാരുടെയും വിശ്വാസ സംഹിതകൾ 1430 പദ്യങ്ങളായി ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഗുരുനാനാക്ക് ശിഷ്യന്മാർക്ക് പറഞ്ഞുകൊടുത്ത ദൈവഹിതം അനുസരിച്ചുള്ള ജീവിതചര്യകളും പ്രാർത്ഥനകളുമാണ് 'ഗുരുഗ്രന്ഥ സാഹിബി"ന്റെ ഉള്ളടക്കം. ഇടക്കാലത്ത് മറ്റ് ഗുരുക്കന്മാരുടെ ചിന്താധാരകളും ഇതിൽ ചേർക്കപ്പെട്ടു. ഏകദൈവ വിശ്വാസവും ദേശകാലാതീതമായി വർത്തിക്കുന്ന മനുഷ്യരുടെ ഏകത്വവുമാണ് ഇതിലെ കേന്ദ്ര പ്രമേയം.
1706-ൽ പത്താമത്തെ ഗുരുവായ ഗുരു ഗോവിന്ദ് സിംഗാണ് ഇതിനെ വിശുദ്ധ ഗ്രന്ഥമായി പ്രഖ്യാപിച്ചത്. ഓരോ പകലും പിന്നിട്ട് രാത്രിയാവുമ്പോൾ ഗുരുഗ്രന്ഥ സാഹിബിനെ സ്വർണ പല്ലക്കിലേറ്റി ക്ഷേത്ര സമുച്ചയത്തിൽതന്നെയുള്ള 'അകാൽ തക്തി"ലേക്ക് കൊണ്ടുപോകും. 'വാഹെ ഗുരുജി കാ ഖൽസാ, വാഹെ ഗുരുജി കി ഫത്തേ" എന്ന മന്ത്രം ആലപിച്ചുകൊണ്ടുള്ള ഈ ചടങ്ങിന് 'സുഖാസൻ പോവുക" എന്നാണ് പറയുക. ദിവസവും പുലർച്ചെ നാലുമണിയോടെ ഇത് ഹർ മന്ദിരത്തിലേക്ക് തിരിച്ചെത്തിക്കും. രാപ്പകലില്ലാതെ ഭക്തർ പ്രവഹിക്കുന്ന ക്ഷേത്രത്തിൽ രാത്രി 10 മുതൽ നാലുമണിക്കൂർ ശുദ്ധീകരണത്തിനുള്ള സമയമാണ്.
ഗർഭഗൃഹം മുതൽ എല്ലാ ഭാഗത്തും നിലം മുതൽ കൈവരികൾ വരെ കഴുകി, തുണികൊണ്ട് തുടച്ചെടുക്കുന്നത് ഒരു ആദ്ധ്യാത്മിക സാധന തന്നെയാണ്. സുവർണ ക്ഷേത്രം സന്ദർശിക്കുന്നവർക്ക് രാപ്പകൽ ഭേദമില്ലാതെ ഭക്ഷണം നൽകാനായി ക്ഷേത്രസമുച്ചയത്തിൽ ഏർപ്പെടുത്തിയ അടുക്കളയാണ് 'ഗുരു ക ലംഗാർ." കർസേവ എന്ന, പ്രതിഫലം ഇച്ഛിക്കാതെയുള്ള സേവനം ഇവിടത്തെ ഒരു പ്രത്യേകതയാണ്. ക്ഷേത്രവും പരിസരവും സ്വമേധയാ വൃത്തിയാക്കുക, സന്ദർശകരുടെ ചെരിപ്പുകൾ സൂക്ഷിക്കുക, ദിവസേന ആയിരക്കണക്കിന് ആളുകൾക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന ലംഗാർ സംവിധാനത്തിൽ പങ്കാളികളാവുക എന്നിവയ്ക്കായി ലോകമെങ്ങും നിന്ന് സമൂഹത്തിലെ ഉന്നത വ്യക്തികളടക്കമുള്ള ആളുകൾ ഇവിടെയെത്തുന്നു.
അനശ്വരമായ അകാൽ തക്ത്
ദിയോറിയയ്ക്കു പിന്നിൽ, സുവർണ ക്ഷേത്ര സമുച്ചയത്തിലെ മറ്റൊരു പ്രധാന കെട്ടിടമാണ് അകാൽ തക്ത്. 'അനശ്വരമായ കിരീടം" എന്നാണ് ഈ പദത്തിന്റെ അർത്ഥം. അഞ്ച് നിലകളിലായി വെണ്ണക്കൽ വിരിച്ച തറയുള്ള, സ്വർണ ഇലയോടുകൂടിയ ഗോപുരമടങ്ങിയ ഈ കെട്ടിടം നിർമ്മിച്ചിരിക്കുന്നത് ആറാം സിഖ് ഗുരുവായ ഗുരു ഹർഗോവിന്ദ് ആണ്. സിഖ് മതവുമായി ബന്ധപ്പെട്ട എല്ലാ സാമൂഹ്യ വ്യവഹാരങ്ങളും രാഷ്ട്രീയ തീരുമാനങ്ങളുമൊക്കെ എടുക്കുന്നത് ഇവിടെനിന്നാണ്. നിരവധി തവണ ആക്രമിക്കപ്പെടുകയും പുനർനിർമിക്കപ്പെടുകയും ചെയ്ത കെട്ടിടമാണിത്. ഓരോ ആക്രമണം കഴിയുമ്പോഴും കൂടുതൽ ഭംഗിയോടെ ഇവ പുനർനിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
1984-ലെ 'ബ്ലൂസ്റ്റാർ ഓപ്പറേഷൻ" സമയത്ത് പാടെ തകർന്ന ഈ കെട്ടിടം ഇന്ത്യാ ഗവൺമെന്റ് പുനർ നിർമ്മിച്ചിരുന്നെങ്കിലും സിഖ് നേതൃത്വം അത് അംഗീകരിക്കാതിരിക്കുകയും കർസേവയിലൂടെ അത് തകർത്ത് നിലംപരിശരാക്കുകയും ചെയ്തു. തുടർന്ന് ഇതേ സ്ഥലത്ത് 1994-ലാണ് കർസേവയിലൂടെ തന്നെ ഇന്നത്തെ രീതിയിലുള്ള മനോഹരമായ കെട്ടിടം പണിതത്. ക്ഷേത്ര ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന സന്ദർശക ഗാലറി, സംഭവബഹുലമായ സിഖുമത ചരിത്രം അടയാളപ്പെടുത്തിയ സിഖ് മ്യൂസിയം എന്നിവയൊക്കെ സുവർണ ക്ഷേത്രസമുച്ചയത്തിലെ മറ്റ് ആകർഷണ കേന്ദ്രങ്ങളാണ്.
സിഖ് മതവും
വിശ്വാസവും
പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം ഇന്ത്യയിൽ, പഞ്ചാബിൽ ഉടലെടുത്ത ഒരു വിശ്വാസ സംഹിതയാണ് സിഖ് മതം. മതസ്ഥാപകനായ ഗുരുനാനാക്കാണ് ആദി ഗുരു. ലോകത്തെ ഏറ്റവും വലിയ സംഘടിത മതങ്ങളിൽ ഒന്നാണ് ഇന്ന് സിഖ് മതം. സിഖ് മതത്തെ പരിഷ്കരിച്ച് ചിട്ടപ്പെടുത്തുകയും ആചാരാനുഷ്ഠാനങ്ങളും ജീവിതരീതികളും നിശ്ചയിക്കുകയും ചെയ്തത് പത്താം സിഖ് ഗുരുവായ ഗോബിന്ദ് സിംഗാണ്. സിഖ് മതവിശ്വാസികളുടെ പേരിനൊടുവിൽ സിംഗ് എന്ന പദം ചേർത്തുതുടങ്ങിയത് ഈ പരിഷ്കാരത്തോടെയാണ്.
സിഖ് മത വിശ്വാസികൾ പിന്തുടരേണ്ട അഞ്ച് മതനിയമങ്ങൾ അദ്ദേഹം രൂപപ്പെടുത്തി- കേശം, കംഘൻ, കൃപാൺ, കഛ്, കാര എന്നിവയാണ് അവ. സിഖ് മതവിശ്വാസികൾ താടിയും മുടിയും നീട്ടി, വൃത്തിയായി കെട്ടിവയ്ക്കണം. തുണികൊണ്ട് മുടി മൂടണം. മരംകൊണ്ടുള്ള ഒരു ചെറിയ ചീപ്പ് മുടിയിൽ കുത്തിയിറക്കി വയ്ക്കണം. നീളം കുറഞ്ഞ കൃപാൺ എന്ന വാൾ സദാ കൈവശമുണ്ടാവണം. 'കഛ്" എന്നത് സിഖുകാർ ധരിക്കേണ്ട അടിവസ്ത്രവും 'കാര" കയ്യിൽ ധരിക്കേണ്ട ലോഹ വളയുമാണ്. ഇവയൊക്കെ കേവലം മതചിഹ്നങ്ങൾക്കപ്പുറം സിഖ് മതവിശ്വാസി പുലർത്തേണ്ട ജീവിതരീതിയായാണ് കണക്കാക്കപ്പെടുന്നത്.
സിഖ് മതത്തിന്റെ ചരിത്രം നിരന്തരമായ ഏറ്റുമുട്ടലുകളുടെയും ചെറുത്തുനില്പുകളുടെയും ചരിത്രമാണ്. മുഗളന്മാരുമായുള്ള നിരവധി ഏറ്റുമുട്ടലുകളിൽ പിടിച്ചുനിൽക്കാൻ ഗുരു ഗോവിന്ദ് സിംഗിനെ പോലുള്ളവർക്ക് കഴിഞ്ഞിട്ടുണ്ട്. മുഗൾ സാമ്രാജ്യത്തിനകത്തുതന്നെ പ്രബലമായൊരു സ്വതന്ത്ര വിഭാഗമായി സിഖ് ജനത അവരുടെ അസ്തിത്വം നിലനിർത്തി. സിഖ് മതത്തിന്റെ രാഷ്ട്രീയമായ ഏകീകരണമാണ് പഞ്ചാബ് എന്ന പ്രാദേശിക രാജ്യത്തിന്റെ പിറവിക്ക് കാരണമായത്. പത്തൊമ്പതാം നൂറ്റാണ്ടോടെ മഹാരാജാ രഞ്ജിത്ത് സിംഗിന്റെ നേതൃത്വത്തിൽ സിഖുകാർക്ക് പ്രാമുഖ്യമുള്ള ഒരു പ്രബല രാഷ്ട്രമായി പഞ്ചാബ് മാറി.
(ലേഖകന്റെ ഫോൺ: 94460 97241)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |