
ഭുവനേശ്വർ: ഒറ്റക്കുതിപ്പിൽ ശത്രുവിന്റെ നിരവധി ലക്ഷ്യകേന്ദ്രങ്ങളിൽ ആണവായുധം പ്രയോഗിക്കാൻ ശേഷി നേടി ഇന്ത്യ. മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്ലി ടാർഗെറ്റഡ് റീഎൻട്രി വെഹിക്കിൾ (എം.ഐ.ആർ.വി) എന്ന ഈ സംവിധാനമുള്ള അത്യാധുനിക അഗ്നി മിസൈൽ വിജയകരമായി കഴിഞ്ഞ ദിവസം പരീക്ഷിച്ചു.
ഒറ്ര മിസൈലിൽ നിരവധി ആണവായുധങ്ങളുമായി പല ലക്ഷ്യങ്ങളിലേക്ക് കുതിക്കാൻ കഴിയുന്ന ബാലിസ്റ്റിക് മിസൈൽ പേലോഡ് സിസ്റ്രമാണിത്. റഡാർ മുഖേന കണ്ടെത്തി തടയാനാകില്ല. ഒഡിഷയിലെ ഡോ. എ.പി.ജെ അബ്ദുൾ കലാം ദ്വീപിലായിരുന്നു പരീക്ഷണം. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ വ്യത്യസ്ത ലക്ഷ്യങ്ങളിലേക്ക് ഒന്നിലധികം പേലോഡുകൾ ഉപയോഗിച്ചുള്ള പരീക്ഷണം തത്സമയം കര, കപ്പൽ അധിഷ്ഠിത സ്റ്റേഷനുകൾ വഴി നിരീക്ഷിച്ച് വിജയകരമെന്ന് ഉറപ്പാക്കി. മിസൈലിന്റെ ലിഫ്റ്റ് ഓഫ് മുതൽ എല്ലാ പേലോഡുകളും വീണതു വരെ കൃത്യതയോടെയായിരുന്നു. എം.ഐ.ആർ.വി ശേഷിയുള്ള മിസൈൽ കൈവശമുള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ. യു.എസ്, റഷ്യ, ചൈന, യു.കെ, ഫ്രാൻസ് എന്നിവയുടെ പക്കൽ നിലവിൽ ഈ സംവിധാനമുണ്ട്.
അഗ്നി മിസൈലിന്റെ ഏതു വേരിയന്റിലാണ് പരീക്ഷണം നടത്തിയതെന്ന കാര്യം പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടില്ല. ഡി.ആർ.ഡി.ഒ, രാജ്യത്തെ വിവിധ വ്യവസായ യൂണിറ്റുകളുടെ സഹായത്തോടെയാണ് അഡ്വാൻസ്ഡ് മിസൈൽ സംവിധാനം വികസിപ്പിച്ചെടുത്തത്. ശാസ്ത്രജ്ഞരും സേനാ ഉദ്യോഗസ്ഥരും പരീക്ഷണത്തിന് സാക്ഷ്യം വഹിച്ചു. വിജയകരമായ പരീക്ഷണത്തിൽ ഡി.ആർ.ഡി.ഒയെയും കരസേനയെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |