
ഹൈദരാബാദ്: വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കവർച്ചാ ശ്രമത്തിനിടെ കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെയാണ് ഹൈദരാബാദിലെ പ്രശാസൻ നഗറിലുള്ള വീട്ടിൽ മുൻ ഐ.പി.എസ് ഓഫീസറായിരുന്ന വിനയ് രഞ്ജൻ റേയുടെ ഭാര്യ തനൂജയെ (55) മരിച്ച നിലയിൽ കണ്ടെത്തിത്. ഈ സമയം വിനയ് ബംഗളൂരുവിലായിരുന്നു. മക്കൾ മുകളിലത്തെ നിലയിൽ ഉറക്കത്തിലായിരുന്നു. രാവിലെ ഒമ്പതോടെ മറ്റൊരു ജോലിക്കാരി ബെല്ലടിച്ചു. അമ്മയെ കാണാതിരുന്നതോടെ മകൾ അന്വേഷിച്ചപ്പോഴാണ് തനൂജയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വായിൽ രക്തക്കറയുള്ള തുണി തിരുകിയിരുന്നു. കൈകാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. ശരീരത്തിൽ പരിക്കുകളുണ്ട്. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.
വീട്ടുജോലിക്കാരിയും
സംഘവും
വീട്ടുജോലിക്കാരി കൽപ്പനയും നേപ്പാൾ സ്വദേശികളായ ഏഴംഗ സംഘവുമാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ്
പറയുന്നു. വിനയ് സ്ഥലത്തില്ലെന്നറിഞ്ഞുകൊണ്ട് പ്രതികൾ മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. കൊലപാതകത്തിന് ശേഷം വിലപിടിപ്പുള്ള വസ്തുക്കളുമായി സംഘം നമ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടതായി പറയപ്പെടുന്നു, ഇവരെ കണ്ടെത്താൻ വിവിധ നഗരങ്ങളിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
വിനയ്‌യുടെ അമ്മയെ പരിചരിക്കുന്നതിനാണ് നേപ്പാൾ സ്വദേശിയായ കൽപ്പനയെ ഒരു വർഷം മുമ്പ് ജോലിക്കെടുക്കുന്നത്. വീടിനെക്കുറിച്ചുള്ള കൃത്യമായ വിവരം കൽപ്പന സംഘത്തിന് നൽകി. ഒരു മാസത്തിലേറെയായി ഇവർ കൃത്യം ആസൂത്രണം ചെയ്യുകയാണ്. ഹൈദരാബാദ് പൊലീസ് കമ്മിഷണർ വി.സി സജ്ജനാർ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അന്വേഷണം നടന്നുവരികയാണ്. സി.സി ടിവി ദൃശ്യങ്ങളുൾപ്പെടെ പരിശോധിച്ചുവരികയാണ്.
1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ വിനയ് രഞ്ജൻ 2019ൽ ജയിൽ ഡി.ജി.പിയായാണ് വിരമിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |