ചെങ്ങന്നൂർ: വീട്ടിൽ പണിക്കെത്തിയ അന്യദേശ തൊഴിലാളികൾ വൃദ്ധ ദമ്പതികളെ തലയ്ക്കടിച്ചും വെട്ടിയും മൃഗീയമായി കൊലപ്പെടുത്തി. വെണ്മണി കൊടുകുളഞ്ഞി കരോട് പാറച്ചന്ത ജംഗ്ഷനു സമീപം ആഞ്ഞിലിമൂട്ടിൽ കെ.പി. ചെറിയാൻ (കുഞ്ഞുമോൻ-75), ഭാര്യ ലില്ലി (68) എന്നിവരാണ് മരിച്ചത്. പ്രതികളെന്ന് സംശയിക്കുന്ന ബംഗ്ളാദേശുകാരായ ലബ്‌ലു, ജുവൽ എന്നിവർക്കായി വെൺമണി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കമ്പിപ്പാരകൊണ്ട് തലയ്ക്കടിയേറ്റാണ് ചെറിയാൻ മരിച്ചത്. മൃതദേഹത്തിനു സമീപം കമ്പിപ്പാര കിടപ്പുണ്ടായിരുന്നു. മൺവെട്ടികൊണ്ടുള്ള വെട്ടേറ്റാണ് ലില്ലി മരിച്ചത്. സമീപം മൺവെട്ടി ഒടിഞ്ഞുകിടപ്പുണ്ടായിരുന്നു.
കേരളത്തിനു പുറത്തും വിദേശത്തും ഏറെക്കാലം ജോലിചെയ്തിരുന്ന ദമ്പതികൾ നാട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു. മക്കളും മരുമക്കളും വിദേശത്താണ്. ഇവരെത്തിയാലേ മോഷണം സംബന്ധിച്ച വിശദാംശങ്ങൾ അറിയാൻ കഴിയു.
തിങ്കളാഴ്ചയാണ് കൊലപാതകങ്ങൾ നടന്നതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ സുഹൃത്തുക്കളോടൊപ്പം ആലപ്പുഴ കായലിൽ ബോട്ടിംഗിന് പോകാനിരിക്കുകയായിരുന്നു ചെറിയാൻ. ഇതേക്കുറിച്ച് പറയാൻ സുഹൃത്തുക്കൾ തിങ്കളാഴ്ച പലതവണ ചെറിയാനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ഇന്നലെ രാവിലെ അവർ വീട്ടിലെത്തി. തലേന്ന് വൈകിട്ട് കൊണ്ടുവന്ന പാൽ വരാന്തയിൽ ഇരിപ്പുണ്ടായിരുന്നു. വീടിന്റെ പിൻഭാഗത്തെ കതക് ചാരിയ നിലയിലായിരുന്നു. അടുക്കളയിൽ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു ലില്ലിയുടെ മൃതദേഹം.
അകത്തെ മുറിയിലെ അലമാരയിൽ നിന്ന് വസ്ത്രങ്ങൾ വാരിവലിച്ചിട്ടിരുന്നു. ഹാളിലെ കസേര മറിഞ്ഞുകിടപ്പുണ്ടായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് വീടിന് പിൻഭാഗത്തെ സ്റ്റോർറൂമിൽ കമഴ്ന്നുകിടക്കുന്ന ചെറിയാന്റെ മൃതദേഹം കണ്ടത്.
ബന്ധുക്കളും സുഹൃത്തുക്കളും വീടിനു സമീപം താമസിക്കുന്നുണ്ടെങ്കിലും കനത്ത മഴയായിരുന്നതിനാൽ ബഹളം ആരും കേട്ടില്ല. കൊച്ചി റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാർ .എസ്, എസ്.പി കെ.എം. ടോമി, എ.എസ്.പി ബി. കൃഷ്ണകുമാർ, ഡിവൈ.എസ്.പിമാരായ അനീഷ് വി. കോര, ആർ. ബിനു, ചെങ്ങന്നൂർ സി.ഐ എം. സുധിലാൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ബിഭു ചെറിയാൻ, ബിന്ദു, പരേതയായ ബീന എന്നിരാണ് മക്കൾ. മരുമക്കൾ: ഷൈനി, രഞ്ജു.
വീട്ടിൽ പണിക്കെത്തി ജീവനെടുത്തു
കൊടുകുളഞ്ഞി കരോട് എൻ.എസ്.എസ് കരയോഗ മന്ദിരത്തിന് പിന്നിലുള്ള വീട്ടിൽ മറ്റ് തൊഴിലാളികൾക്കൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രതികളെന്ന് കരുതുന്ന ലബ്‌ലുവും ജുവലും. ഇന്നലെ വൈകിട്ട് നാലേമുക്കാലോടെ ഇരുവരും ഇവിടെ നിന്ന് കടന്നു. ഇവരുമായി ബന്ധമുള്ള ചിലർ പിടിയിലായതായി സൂചനയുണ്ട്.
ചെറിയാന്റെ വീട്ടുപറമ്പിലെ കാട് നീക്കുന്ന ജോലികൾ നടന്നുവരികയായിരുന്നു. കോടുകുളഞ്ഞി ക്രൈസ്റ്റ് ചർച്ചിലെ പ്രാർത്ഥനാ കൂട്ടായ്മയുടെ പ്രധാന സംഘാടകരാണ് ചെറിയാനും ലില്ലിയും. കൂട്ടായ്മയ്ക്കു പോകേണ്ടതിനാൽ ഞായറാഴ്ച വരേണ്ടെന്ന് തൊഴിലാളികളോട് പറഞ്ഞിരുന്നു. പക്ഷേ, നേരത്തേ വന്ന തൊഴിലാളികൾക്ക് പകരം ലബ്‌ലുവും ജുവലും ഞായറാഴ്ച വന്നു. ചെറിയാൻ പ്രാർത്ഥനയ്ക്കു പോയി മടങ്ങിവന്ന ശേഷമാണ് കൊലപാതകം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |