കൊച്ചി : അഞ്ചു വർഷത്തെ ചികിത്സയ്ക്ക് ശേഷം കിട്ടിയ മകനെ ചികിത്സയെ തുടർന്നുള്ള കടബാദ്ധ്യതയിൽ മനംനൊന്ത് കൊലപ്പെടുത്തിയ കേസിൽ അച്ഛനെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 10,000 രൂപ പിഴയുമൊടുക്കണം. പെരുമ്പാവൂർ ചൂരമുടി വെള്ളപ്ളാവിൽ വീട്ടിൽ ബാബുവിനെയാണ് (38) മകൻ വാസുദേവിനെ (6) കൊലപ്പെടുത്തിയ കേസിൽ എറണാകുളം ജില്ലാ അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയ കോടതി അപൂർവങ്ങളിൽ അപൂർവമായ കേസുകളുടെ ഗണത്തിൽ ഇതു വരില്ലെന്ന് വ്യക്തമാക്കി. വിചാരണ വേളയിലുടനീളം കുറ്റസമ്മതം നടത്തിയ പ്രതിക്ക് താൻ ചെയ്ത ഹീനകൃത്യത്തിൽ മനോദുഃഖമുണ്ടെന്നും വിലയിരുത്തി.
2016 സെപ്തംബർ പത്തിനാണ് കേസിനാസ്പദമായ സംഭവം. ആലുവയിൽ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ഭാര്യ രാജിമോൾ ജോലിക്കുപോയ സമയത്ത് മകനെ നനഞ്ഞ തുണികൊണ്ട് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പ്ളാസ്റ്റിക് ചാക്കിൽ കെട്ടി വീടിനടുത്തുള്ള റബർ തോട്ടത്തിലെ പൊട്ടക്കിണറ്റിൽ കുഴിച്ചിട്ടു. പിന്നീട് പഴനിക്കുപോയ ഇയാൾ തലമുണ്ഡനം ചെയ്തു തിരിച്ചെത്തി പൊലീസിൽ കീഴടങ്ങി. പ്രതിയെ എത്തിച്ചാണ് മൃതദേഹം കണ്ടെടുത്തത്.
മകനും തന്നെപ്പോലെ അനാഥനാവാതിരിക്കാൻ
കുട്ടികളുണ്ടാവാനുള്ള ചികിത്സയ്ക്ക് വൻതുക ചെലവായതും ഒാണച്ചിട്ടി നടത്തി കടംവന്നതുമാണ് കൊടുംക്രൂരതയിലേക്ക് നയിച്ചതെന്ന് ബാബു പൊലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു. വീടു നിർമ്മിക്കാൻ വായ്പയെടുത്ത രണ്ടുലക്ഷം രൂപയും ചികിത്സാച്ചെലവുകളെ തുടർന്ന് തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. അനാഥനായിരുന്ന ബാബുവിനെ പോഞ്ഞാശേരിയിലുള്ള ഒരാൾ എടുത്തു വളർത്തിയതാണ്. മകനും തന്നെപ്പോലെ അനാഥനായി മറ്റുള്ളവരുടെ തണലിൽ ജീവിക്കേണ്ടി വരുമെന്ന് ഭയപ്പെട്ടു. മകനെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും ഇയാൾ പൊലീസിനോടു പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |